ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരുമാനത്തിൽ കഴിഞ്ഞ വർഷം 22 ലക്ഷം രൂപയുടെ വർധനവ് ഉണ്ടായതെന്ന് കണക്കുകൾ പറയുന്നു. ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഇക്കഴിഞ്ഞ മാർച്ചുവരെയുള്ള കണക്കുകൾ പ്രകാരം പ്രധാനമന്ത്രിയുടെ വരുമാനം ഈ വർഷം 2.85 കോടിയിൽ നിന്ന് 3.07 കോടി (3,07,68,885) ആയി ഉയർന്നു.
36900 രൂപയാണ് പ്രധാനമന്ത്രിയുടെ കൈവശമുള്ളത്. മാർച്ച് 31ലെ കണക്കുകൾ പ്രകാരം പ്രധാനമന്ത്രിയുടെ ബാങ്ക് അക്കൗണ്ടിൽ 1.5 ലക്ഷം രൂപയുണ്ട്. ഗാന്ധിനഗർ എസ്.ബി.ഐയിലെ അക്കൗണ്ടിൽ 1.86 കോടി രൂപ സ്ഥിരനിക്ഷേപമായിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 1.6 കോടി രൂപയായിരുന്നു സ്ഥിരനിക്ഷേപം. ഇതിനു പുറമേ ലൈഫ് ഇൻഷുറൻസ് പോളിസി ഇനത്തിൽ 150950 രൂപയും നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്സ് ഇനത്തിൽ നിക്ഷേപമായി 89,32,51 രൂപയുമുണ്ട്.
1.48 ലക്ഷം രൂപ വില വരുന്ന നാല് സ്വർണമോതിരം പ്രധാനമന്ത്രിയുടെ പക്കലുണ്ട്. ജംഗമവസ്തുക്കളായി 1.97 കോടി രൂപയുടെ വസ്തുവകകളാണ് പ്രധാനമന്ത്രിക്കുള്ളത്. സ്വന്തമായി വാഹനം ഇല്ലെന്നും കണക്കിൽ പറയുന്നു. ലോൺ പോലുള്ള ബാധ്യതകളൊന്നും നിലവിലില്ല. പ്രധാനമന്ത്രിയുടെ പേരിൽ സ്വന്തമായി കൃഷിഭൂമിയോ മറ്റ് ഭൂമികളോ ഇല്ല. എന്നാൽ ചതുരശ്ര അടിയുടെ റസിഡൻഷ്യൽ കെട്ടിടമുണ്ട്. 1.10 കോടിരൂപയാണ് ഇപ്പോൾ അതിന്റെ മതിപ്പ് വില.
വാജ്പേയി സർക്കാരിന്റെ കാലത്ത് എല്ലാ സാമ്പത്തിക വർഷവും അവസാനം എല്ലാ കേന്ദ്രമന്ത്രിമാരും സ്വത്തുക്കളും ബാധ്യതകളും സ്വമേധയാ പ്രഖ്യാപിക്കണമെന്ന് തീരുമാനിച്ചിരുന്നു. ഇത് പ്രകാരമാണ് കണക്കുകൾ പരസ്യപ്പെടുത്തുന്നത്. വിവരങ്ങൾ പ്രധാനമന്ത്രിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.