കൽപറ്റ : അനധികൃത മദ്യക്കടത്തിന് പുതുവഴികളുമായി അന്തർ സംസ്ഥാന മദ്യക്കടത്ത് സംഘം. കയറില്‍ കെട്ടിവലിച്ചാണു കര്‍ണാടക മദ്യം കേരളത്തില്‍ എത്തിക്കുന്നത്. വയനാട് ബാവലിയില്‍ എക്സൈസ് മദ്യം പിടികൂടിയെങ്കിലും വില്‍പനക്കാര്‍ പുഴയില്‍ ചാടി രക്ഷപ്പെട്ടു. വേഷം മാറിയെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ മദ്യം ഉപേക്ഷിച്ച് പ്രതികൾ നീന്തി രക്ഷപ്പെടുകയായിരുന്നു.
പരിശോധന വര്‍ധിച്ചതിനാലും പുഴയില്‍ വെള്ളം കൂടിയതിനാലുമാണ് പുഴയ്ക്ക് കുറുകെ കെട്ടിവലിച്ചുള്ള മദ്യക്കടത്ത്. കര്‍ണാടകയോട് അതിരു പങ്കിടുന്ന വയനാട്ടിലെ ബാവലി, മീന്‍കൊല്ലി, ചേകാടി ഭാഗങ്ങളിലൂടെ ഇത്തരത്തില്‍ മദ്യക്കടത്ത് വ്യാപകമായെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. പുഴയരികില്‍ വില്‍പനയ്ക്കായി സൂക്ഷിച്ച 15 ലീറ്റര്‍ മദ്യം പിടിച്ചെടുത്തു. മദ്യക്കടത്തിന് ഉപയോഗിക്കുന്ന നൂല്‍ക്കമ്പിയും പ്ലാസ്റ്റിക് കയറും ചാക്കും എക്സൈസ് പിടികൂടി. പ്രതികളെ കുറിച്ച് അന്വേഷണം നടത്തുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അടുത്തിടെ ബാവലി ചെക്പോസ്റ്റില്‍ നിന്ന് മാരക ലഹരിമരുന്നായ എംഡിഎംഎ പിടികൂടിയതോടെ പരിശോധന കര്‍ശനമാണ്.