പത്തനംതിട്ട : കൊടും വരള്‍ച്ചയില്‍ വെന്തുരുകുമ്പോള്‍ ജനവാസമേഖലയില്‍ പാമ്പുകളുടെ ശല്യം വര്‍ധിക്കുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. തണുപ്പ് തേടിയെത്തുന്ന പാമ്പുകളും ഇഴജന്തുക്കളും വാതില്‍ പടികളിലും ഭിത്തിയോട് ചേര്‍ന്നുമൊക്കെയാണ് കാണപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് തണ്ണിത്തോട്, ചിറ്റാര്‍ മേഖലകളില്‍ നിന്നും രണ്ട് പെരുമ്പാമ്പുകളെ വനം വകുപ്പ് അധികൃതര്‍ പിടികൂടിയത്. വള്ളിക്കോട് വീടിന്റെ വിറക് പുരയില്‍ നിന്നും മൂര്‍ഖനെയും കണ്ടെത്തിയിരുന്നു. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും മാര്‍ച്ച് മാസത്തില്‍ മാത്രം 242 പാമ്പുകളെയാണ് വനം വകുപ്പ് സ്ട്രൈക്കിംഗ് ഫോഴ്സ് പിടികൂടി വനത്തില്‍ തുറന്നു വിട്ടത്. ഉഗ്രവിഷമുള്ള പാമ്പുകള്‍ ജനവാസ മേഖലകളില്‍ കാണപ്പെടാന്‍ തുടങ്ങിയതോടെ ഭീതിയിലാണ് പത്തനംതിട്ട ജില്ലയിലെ ജനങ്ങള്‍.
ഡിസംബര്‍ മുതല്‍ പാമ്പുകള്‍ ഇണചേരുന്ന സമയമായതിനാല്‍ ഇവയ്ക്ക് അക്രമ സ്വഭാവം കൂടുമെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു. തണുപ്പ് തേടി എത്തുന്ന പാമ്പുകള്‍ വീടിന്റെ മുറ്റത്തെ കരിയിലകള്‍ക്ക് ഇടയിലും അടുക്കള ഭാഗത്തുമൊക്കെയായിരിക്കും പതുങ്ങി കിടക്കുക. ഈ സമയം മനുഷ്യര്‍ അടുത്തെത്തിയാല്‍ ഇവര്‍ അക്രമകാരികളാകുവാനുള്ള സാധ്യത കൂടുതലാണ്. ജില്ലയില്‍ റാന്നി, കോന്നി വനം ഡിവിഷനുകളിലും ആലപ്പുഴ ജില്ലയിലും വനം വകുപ്പ് ആര്‍.ആര്‍.റ്റി സംഘമാണ് പാമ്പിനെ പിടികൂടുന്നത്. കൂടാതെ ജില്ലയില്‍ ലൈസന്‍സുള്ള 34 പാമ്പ് പിടുത്ത വിദഗ്ധരും പ്രവര്‍ത്തിക്കുന്നു.
വീടിന്റെ പരിസരങ്ങള്‍ വൃത്തിയായി സൂക്ഷിക്കുകയും വിപണിയില്‍ ലഭിക്കുന്ന കെമിക്കലുകളോ മണ്ണെണ്ണയോ പരിസരങ്ങളില്‍ തളിക്കുകയോ ചെയ്യുന്നത് പാമ്പുകളെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. അബദ്ധത്തില്‍ പാമ്പിന്റെ കടിയേറ്റാല്‍ കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട – അടൂര്‍ എന്നിവടങ്ങളിലെ ജനറല്‍ ആശുപത്രികള്‍, കോന്നി, റാന്നി, തിരുവല്ല, മല്ലപ്പള്ളി താലൂക്ക് ആശുപത്രി എന്നിവടങ്ങളില്‍ ആന്റിവെനം ലഭ്യമാണ്.






























