ബെംഗളൂരു: ധർമസ്ഥലയിലെ കൂട്ടകൊലപാതകത്തിൽ കോടതിയിൽ ഹാജരാക്കിയ തലയോട്ടിയിലെ മണ്ണ് പ്രത്യേക അന്വേഷണ സംഘം നാളെ പരിശോധിക്കും. അന്വേഷണ സംഘം ധർമസ്ഥലയിലെ മണ്ണും പരിശോധിക്കും. ഇന്നത്തെ മൊഴിയെടുപ്പ് രണ്ട് ക്യാമറകളിൽ അന്വേഷണ സംഘം റെക്കോർഡ് ചെയ്തിട്ടുണ്ട്. ധർമസ്ഥലയിലെ മണ്ണ് നീക്കി തിങ്കളാഴ്ച്ച പരിശോധന നടത്തും. ക്ഷേത്ര പരിസരത്ത് എവിടെയൊക്കെയാണ് മൃതദേഹം കുഴിച്ചിട്ടത് എന്നത് സംബന്ധിച്ച് ശുചീകരണ തൊഴിലാളി ഇന്ന് അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. ക്ഷേത്ര പരിസരത്തെ മൂന്ന് കിലോമീറ്റർ ചുറ്റളവിലെ വനമേഖലയിലും മൃതദേഹങ്ങൾ കുഴിച്ചിട്ടു എന്നും ഇയാൾ വെളിപ്പെടുത്തി. അന്വേഷണ സംഘം തങ്ങളുടെ പ്രത്യേക ഹെല്പ് ഡസ്‌ക് ഓഫീസ് ബെൽത്തങ്ങാടിയിൽ ഉടൻ തുറക്കും.
2003ൽ ധർമസ്ഥലയിൽ വെച്ച് കാണാതായ അനന്യ ഭട്ടിന്റെ തിരോധാനക്കേസും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ധർമസ്ഥല കേസ് അന്വേഷിക്കുന്നത്. ഇതിനിടെ അന്വേഷണം തുടങ്ങുന്നതിന് മുൻപായി ഡിസിപി സൗമ്യലത അന്വേഷണ സംഘത്തിൽ നിന്ന് പിന്മാറിയിയത് വലിയ ചർച്ചയായിരുന്നു. വ്യക്തിപരമായ കാരണങ്ങളെത്തുടർന്നാണ് പിന്മാറ്റമെന്നാണ് സൗമ്യലത അറിയിച്ചത്. 1998നും 2014നും ഇടയിൽ ധർമസ്ഥലയിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ സംസ്‌കരിക്കാൻ താൻ നിർബന്ധിതനായിരുന്നുവെന്ന് ശുചീകരണ തൊഴിലാളി ദക്ഷിണ കന്നഡ പോലീസിന് മൊഴി നൽകിയത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.





























