തൃശ്ശൂര്‍: സോളാർ സിസ്റ്റത്തിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ കൊച്ചി പാലാരിവട്ടത്തുള്ള സൗരാ നാച്വറൽ എനർജി സൊലൂഷൻസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്, മുംബൈ ചെംട്രോൾസ് സോളാർ പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കുവാന്‍ തൃശൂർ ഉപഭോക്തൃ കോടതി വിധി. കൊടകര മനക്കുളങ്ങര സ്വദേശി വെറോനിക്ക വില്ലയിലെ ഡെയ്സൻ.സി. കൊലേടൻ ഫയൽ ചെയ്ത ഹർജിയിലാണ് കോടതി ഉത്തരവ്. പരാതിക്കാരന്‍ 104387 രൂപ നൽകി ചെംട്രോൾസ് സോളാർ പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന സോളാർ സിസ്റ്റം സൗര നാച്വറൽ എനർജി സൊലൂഷൻസിൽ നിന്നും വാങ്ങിയിരുന്നു. ആറ് മാസം കഴിഞ്ഞപ്പോൾ സിസ്റ്റം പ്രവർത്തനരഹിതമായി. പല തവണ റിപ്പയർ ചെയ്തുവെങ്കിലും പരിഹാരമായില്ല. ഇതിനെത്തുടര്‍ന്ന് തൃശൂർ ഉപഭോക്തൃ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.
കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി സിസ്റ്റത്തിന്റെ തകരാറുകൾ റിപ്പോർട്ട് ചെയ്തു. ഹർജിക്കാരന് സംഭവിച്ച കഷ്ടനഷ്ടങ്ങൾ, ബുദ്ധിമുട്ടുകൾ എന്നിവ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി സിസ്റ്റത്തിന്റെ വിലയായ 104387 രൂപയും നഷ്ടപരിഹാരമായി 25000 രൂപയും ചിലവിലേക്ക് 10000 രൂപയും ഈ തുകകൾക്ക് ഹർജി തിയ്യതി മുതൽ 9% പലിശയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.





























