ചാത്തന്നൂർ: അവിഹിതബന്ധം ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ ഭാര്യാസഹോദരനെ ആക്രമിച്ച് പരിക്കേൽപിച്ച സൈനികൻ അറസ്റ്റിൽ. ചാത്തന്നൂർ താഴം തെക്ക് തെക്കേവിള വീട്ടിൽ വിപിനാണ് (30) അറസ്റ്റിലായത്. ചാത്തന്നൂർ പൊലീസാണ് പിടികൂടിയത്. ഭാര്യാസഹോദരനായ ബിനുവിനെയാണ് ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ദിവസം ആണ് കേസിനാസ്പദമായ സംഭവം. സൈനികനായ വിപിന്റെ അവിഹിതബന്ധം കണ്ടെത്തി ചോദ്യം ചെയ്ത വിരോധത്തിൽ ഇയാൾ ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചിരുന്നു. ഇത് സഹോദരനായ ബിനു ചോദ്യം ചെയ്തതിന്റെ വിരോധത്താലാണ് അക്രമം നടത്തിയത്. ഭാര്യയെ ഉപദ്രവിച്ചതിന് പ്രതിക്കെതിരെ ചാത്തന്നൂർ സ്റ്റേഷനിൽ കേസ് നിലനിൽക്കെയാണ് അക്രമം നടന്നത്.
ഉത്സവം കഴിഞ്ഞ് മടങ്ങിവരുകയായിരുന്ന ബിനുവിനെ സൈനികനായ പ്രതി തടഞ്ഞ് നിർത്തി ആക്രമിക്കുകയും കൈയിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് വയറിലും മുതുകിലും കുത്തിമാരകമായി പരിക്കേൽപിക്കുകയുമായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ബിനുവിനെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.