ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർഥികൾക്കും പ്രതിഷേധക്കാർക്കും എതിരെ കേന്ദ്ര സർക്കാർ നിയമനടപടികൾ സ്വീകരിക്കുന്നത് തടയുന്നതിനാണ് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയില്ലാതെ താൻ 26 ദിവസം നീണ്ട ഉപവാസം അവസാനിപ്പിച്ചതെന്ന് പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന സമരം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ കേസെടുക്കില്ലെന്ന് കേന്ദ്ര സർക്കാർ എഴുതി ഒപ്പിട്ടു നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് താൻ സമരം അവസാനിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിനുപുറമെ, പരീക്ഷാ പരിഷ്‌കാരങ്ങളെക്കുറിച്ചും ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ചും പാർലമെന്റിൽ വിശദമായ ചർച്ച നടത്താമെന്നും, നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കാമെന്നും കേന്ദ്ര സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടാതെ ഉപവാസം അവസാനിപ്പിച്ചതിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക്, വെള്ളിയാഴ്ച വൈകിട്ട് യുട്യൂബിൽ പങ്കുവെച്ച 24 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് വാങ്ചുക് മറുപടി നൽകിയത്.
”മന്ത്രിയുടെ രാജി തീർച്ചയായും ഒരു വിഷയമായിരുന്നു. എന്നാൽ, കേന്ദ്ര സർക്കാരുമായുള്ള ചർച്ചകളിൽ താൻ അതിന് മുൻഗണന നൽകിയില്ല. പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് എതിരെ നിയമനടപടികളോ എഫ്‌ഐആറോ ഉണ്ടാകാതിരിക്കുക എന്നതായിരുന്നു എന്റെ പ്രധാന ലക്ഷ്യം”- ആശുപത്രി കിടക്കയിൽ നിന്ന് റെക്കോർഡ് ചെയ്ത വീഡിയോയിൽ അദ്ദേഹം പറഞ്ഞു.






























