വയനാട് : വയനാട് പനമരത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കമ്പളക്കാട് പോലീസിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. പോക്സോ കേസിൽ പെടുത്തുമെന്ന ഭീഷണിയെ തുടർന്നാണ് രതിൻ ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബത്തിൻ്റെ ആരോപണം. കമ്പളകാട് പോലീസിനെതിരെയാണ് ആരോപണം ഉയര്‍ന്നത്. എന്നാൽ പൊതുസ്ഥലത്ത് പ്രശ്നം ഉണ്ടാക്കിയതിൽ മാത്രമാണ് കേസെടുത്തതെന്നാണ് പോലീസിന്‍റെ വാദം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടു.
ഇന്നലെയാണ് പോക്സോക്കേസിൽപ്പെടുത്തിയെന്ന് ആരോപിച്ച് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം അഞ്ചുകുന്ന് സ്വദേശി രതിൻ ആത്മഹത്യ ചെയ്തത്. പോലീസ് പോക്സോക്കേസിൽ പെടുത്തിയെന്ന് ആരോപിച്ച് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു ആത്മഹത്യ. ഒരു പെൺകുട്ടിയുമായി ഓട്ടോയിൽ സംസാരിച്ചതിനെ തുടർന്നുണ്ടായ പ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. എന്നാൽ യുവാവിന്റേത് തെറ്റിദ്ധാരണ ആയിരുന്നെന്നും കേസടുത്തത് പൊതുസ്ഥലത്ത് പ്രശ്നം ഉണ്ടാക്കിയതിന് ആണെന്നുമാണ് കമ്പളക്കാട് പോലീസിൻ്റെ വാദം. പോലീസ് വാദം തെറ്റാണെന്ന് ആരോപിച്ച കുടുംബം പരാതി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. കടുത്ത ഭീഷണിക്ക് ഇരയായിട്ടാണ് രതിൻ ആത്മഹത്യ ചെയ്തത് എന്നാണ് ഉയരുന്ന ആക്ഷേപം.





























