ദില്ലി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ കൂടുതൽ പരിശോധനയ്ക്ക് പ്രത്യേക സംഘം. അയോധ്യയിൽ ഇന്നും സംഘം പരിശോധ നടത്തും. തട്ടിപ്പുമായി ബന്ധമുണ്ടെന്ന് കരുതുന്ന 150 ജീവനക്കാരെ കൂടി തിരിച്ചറിഞ്ഞു. അയോധ്യയിൽ സംഭാവന കൈകാര്യം ചെയ്തതിൽ വൻ വീഴ്ചയെന്ന് എസ്ഐടി കണ്ടെത്തി. മേൽനോട്ടം ഉറപ്പാക്കുന്നതിൽ ട്രസ്റ്റിന് പൊതു വീഴ്ചയുണ്ടായെന്നും എസ്ഐടി പറയുന്നു. അയോധ്യയിലെ സംഭാവന കൊള്ളയിൽ ഉടൻ കേസെടുക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. ആരാണ് കൊള്ള നടത്തിയതെന്ന തെളിവുണ്ടെന്നാണ് വിഎച്ച്പി പറയുന്നത്. അയോധ്യയിൽ രാമഭക്തർ വഞ്ചിക്കപ്പെട്ടെന്ന് ആരോപിച്ച വിഎച്ച്പി, ഫാസ്റ്റ് ട്രാക്ക് കോടതിയിൽ വിചാരണ നടക്കണമെന്നും ആവശ്യപ്പെട്ടു.
അടുത്തവർഷം യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയെ പ്രതിരോധത്തിലാക്കുന്ന രാഷ്ട്രീയക്കൊടുങ്കാറ്റായി അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് മാറുകയാണ്. ക്ഷേത്രത്തിലെ ഭണ്ഡാരപ്പണം നടത്തിപ്പുകാർ അപഹരിച്ചെന്നതിന്റെ തെളിവുമായി സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം പ്രാഥമിക റിപ്പോർട്ട് കൈമാറിയതോടെ ഉത്തരവാദിത്വത്തിൽനിന്ന് ബിജെപിക്കും സംഘപരിവാറിനും ഒഴിഞ്ഞുമാറാനാവാത്ത അവസ്ഥയായി. പ്രത്യേക ഇന്നലെ അയോധ്യയിൽ എത്തിയിരുന്നു. ഇന്നും ഇതുസംബന്ധിച്ച പരിശോധന തുടരും. തട്ടിപ്പുമായി ബന്ധമുള്ള 150 ജീവനക്കാരെയും തിരിച്ചറിഞ്ഞു. തട്ടിപ്പിന് ഇവരെ നിയന്ത്രിച്ചിരുന്നത് ഉന്നത അധികാരപദവിയിലുള്ള വ്യക്തിയാണെന്നാണ് എസ്ഐടി ചൂണ്ടിക്കാട്ടുന്നത്. മുതിര്‍ന്ന സംഘ പരിവാര്‍ നേതാവിന് കുരുക്ക് മുറുകുന്നത് സംഘടനയെ തന്നെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ചമ്പത് റായിക്കെതിരെ കേസെടുക്കാവുന്ന എല്ലാ സാഹചര്യ തെളിവുകളുമുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.





























