കൊല്ലം : കടയ്ക്കലിലെ പോലീസുകാരന്റെ മരണവുമായി ബന്ധപ്പെട്ട് മദ്യപസംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വിഷ്ണുവിനെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. നാലംഗ സംഘം കുടിച്ചത് സ്പിരിറ്റാണെന്നും വെള്ളിയാഴ്ച രാത്രി സ്പിരിറ്റ് എത്തിച്ചത് വിഷ്ണുവാണെന്നും വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മരിച്ച അഖിൽ സുഹൃത്തുക്കളായ ഗിരീഷ്, ശിവപ്രിയൻ, വിഷ്ണു എന്നിവർ ചേർന്നാണ് സ്പിരിറ്റ് കുടിച്ചത്. ഇവരിൽ ഗിരീഷും ശിവപ്രിയനും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സ്പിരിറ്റാണ് ഇവർ കഴിച്ചതെന്ന് സംശയം ഉണ്ട്. സ്പിരിറ്റ് കിട്ടിയ സ്ഥലത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് കൊല്ലം റൂറൽ എസ്പി ഹരിശങ്കർ പറഞ്ഞു.
മുമ്പും ഇവർ സ്പിരിറ്റ് കുടിച്ചിരുന്നു. അന്ന് ശീതളപാനിയത്തിൽ കലർത്തി കഴിച്ചപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടായെന്നാണ് വിഷ്ണുവിന്റെ മൊഴി. അതുകൊണ്ടാണ് ഇത്തവണ കുറച്ച് മാത്രം മദ്യപിച്ചതെന്നും വിഷ്ണു മൊഴി നൽകി. മലപ്പുറം ഐ ആർ ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥനും കടക്കൽ ചെളിക്കുഴി സ്വദേശിയുമാണ് അഖിൽ. മദ്യപിച്ച് അവശനിലയിലായ അഖിലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.