കൊച്ചി : സ്പ്രിംക്ലറുമായുള്ള കരാര്‍ നിലനില്‍ക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സ്പ്രിംക്ലര്‍ ശേഖരിച്ച മുഴുവന്‍ ഡാറ്റയുടെയും സുരക്ഷിതത്വം ഉറപ്പാക്കിയെന്നും ഡാറ്റയുടെ പൂര്‍ണനിയന്ത്രണം ഇപ്പോള്‍ സീഡിറ്റിന് ആണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. നിലവിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് കേസ് വേഗത്തില്‍ തീര്‍പ്പാക്കണം എന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേസ് ഒരുമാസം കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
അതേസമയം സ്പ്രിംക്ലര്‍ വിവാദം ഉടലെടുത്തതിന് പിന്നാലെ പാര്‍ട്ടി ഇക്കാര്യം വിശദമായി പരിശോധിച്ചിരുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പ്രതിപക്ഷ ആരോപണം വന്നതിന് പിന്നാലെ അസാധാരണ സാഹചര്യത്തിലുണ്ടാക്കിയ കരാറിന് ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാനായിട്ടില്ലെന്ന് സര്‍ക്കാര്‍ തന്നെ വിശദീകരിച്ചതാണ്.
പ്രശ്‍നം ഉയര്‍ന്ന് വന്നത് എല്ലാം പാര്‍ട്ടി പരിശോധിച്ചിട്ടുണ്ട്. സാമ്പത്തിക ബാധ്യത സര്‍ക്കാരിനില്ലാത്തത് കൊണ്ടാണ് കരാര്‍ വേളയിൽ പ്രത്യേക ചര്‍ച്ച നടത്താതിരുന്നത്. ഇതൊരു പുതിയ അനുഭവമാണ്. ഇത് പിന്നീട് വിലയിരുത്തേണ്ടിവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരസ്യമായി നിലപാടെടുത്തിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു.