കൊച്ചി : നഗ്നതാ പ്രദര്‍ശന കേസില്‍ റിമാന്‍റിലായ നടന്‍ ശ്രീജിത്ത് രവി ജാമ്യം തേടി ഹൈക്കോടതിയിലേക്ക്. ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ശ്രീജിത്ത് രവിയുടേത് അസുഖമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നടന്നത് കുറ്റകൃത്യമല്ലെന്നും അസുഖമാണെന്നും ചൂണ്ടിക്കാട്ടിയാവും ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുക.
ഇന്നലെ അറസ്റ്റിലായ പ്രതിയെ തൃശൂര്‍ അഡീഷ്ണല്‍ സെഷന്‍സ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം തടയല്‍, പോക്സോ എന്നിവ ചുമത്തിയാണ് കേസ്. പ്രതി നേരത്തേയും സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളതിനാല്‍ ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം തള്ളിയത്.
അയ്യന്തോള്‍ എസ്എന്‍ പാര്‍ക്കിന് സമീപത്തെ ഫ്ളാറ്റിനു മുന്നില്‍ നിന്നിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ കഴിഞ്ഞ നാലിനാണ് ശ്രീജിത് രവി നഗ്നതാ പ്രദര്‍ശനം നടത്തിയത്. കുട്ടികള്‍, രക്ഷിതാക്കളെയും കൂട്ടിയെത്തിയപ്പോഴേക്കും പ്രതി കാറില്‍ രക്ഷപെട്ടിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത തൃശൂര്‍ വെസ്റ്റ് പോലീസ് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയെ തിരിച്ചറിഞ്ഞത്.
ശ്രീജിത് രവി പരാതിക്കാരായ കുട്ടികൾക്കു നേരെ നേരത്തെയും നഗ്നതാപ്രദർശനം നടത്തിയിരുന്നതായി രക്ഷിതാക്കൾ. ശ്രീജിത്ത് രവി രണ്ട് തവണ പരാതിക്കാരായ കുട്ടികൾക്കു നേരെ നഗ്നതാ പ്രദർശനം നടത്തി. കഴിഞ്ഞ ദിവസം സംഭവം വീണ്ടും ആവർത്തിച്ചപ്പോഴാണ് കുട്ടികളുടെ കുടുംബം പരാതിയുമായി നീങ്ങിയത്. ശ്രീജിത്ത് രവി നാലാം തിയതിയും അഞ്ചാം തിയതിയും ഫ്ലാറ്റിനടുത്തുള്ള ഇടവഴിയിലെത്തി. നാലാം തിയതി വളരെ മോശമായ രീതിയിലാണ് പ്രദർശനം നടത്തിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഇതിന് ശേഷമാണ് പരാതി നൽകിയത്. കുട്ടികൾ ആളെ മനസിലാക്കിയെങ്കിലും സംശയമുണ്ടായിരുന്നു. അഞ്ചാം തിയതിയും ഇയാളുടെ കാർ ഇവിടെ തന്നെ എത്തിയെന്നും വീണ്ടും നഗ്നതാ പ്രദർശനത്തിന് ശ്രമമുണ്ടായെന്നും രക്ഷിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.