ചുങ്കപ്പാറ: ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധമായ ചുങ്കപ്പാറ – നിർമ്മലപുരം – കരുവള്ളിക്കാട്ട് സെന്റ് തോമസ് കുരിശുമലയിലേയ്ക്കുളള സംയുക്ത കുരിശിന്റെ തീർത്ഥാടനം നാല്പതാം വെള്ളിയാഴ്ച്ച നടത്തി. ചങ്ങനാശ്ശേരി അതിരൂപതാ മെത്രപ്പോലീത്ത മാർ തോമസ് തറയിൽ വചനസന്ദേശം നൽകി വിശുദ്ധ കുരിശിന്റെ തീർത്ഥയാത്രയ്ക്ക് നേതൃത്വം വഹിച്ചു. ചുങ്കപ്പാറ സെന്റ് ജോർജ്ജ് മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ നിന്ന് ആരംഭിച്ച കുരിശിന്റെ തീർത്ഥാടനത്തില്‍ സീറോ മലബാർ, മലങ്കര, ലത്തിൻ രൂപതകളിലെയും ഐക്യ ക്രിസ്തിയ വേദിയുടെയും നേതൃത്വത്തിൽ വൈദികർ, സമർപ്പിതർ, വിവിധ ഭക്തസംഘടനകൾ അടക്കം ആയിരങ്ങൾ പങ്കെടുത്തു. വിവിധ രൂപതകളിലെ വികാരി ജനറാളൻന്മാർ ഫൊറോനാ വികാരിമാർ അടക്കം നിരവധി വൈദികരും, സന്യസ്ഥരും പ്രാർത്ഥനാപൂർവ്വം തീർത്ഥയാത്രയെ അനുഗമിച്ചു. കാനന പാത താണ്ടി വിശുദ്ധ കുരിശിന്റെ തീർത്ഥയാത്ര മലമുകളിൽ എത്തിയപ്പോൾ മലമുകളിൽ സന്ദേശ നിലയം ഡയറക്ടർ റവ.ഡോ. വർഗീസ് പുത്തൻപുരയ്ക്കൽ സമാപന സന്ദേശം നൽകി.
കുരിശുമല ചാപ്പൽ നിർമ്മാണ ഫണ്ടിന്റെ ഉൽഘാടനം അഭിവന്ദ്യ തോമസ് തറയിൽ നിർവ്വഹിച്ചു. തുടർന്ന് നേർച്ച വിതരണവും നടത്തി. രാത്രി ഏഴ് മണിക്കും പതിനൊന്നു മണിക്കും മലമുകളിലെ ചാപ്പലിൽ ഫാ.റ്റോണി മണിയൻചിറയും, ഫാ.സിൻജോ തുണ്ടിയിലും വിശുദ്ധ കുർബാന അർപ്പിച്ചു. തീർത്ഥാടനം സുഗമമാക്കുന്നതിന് കുടിവെള്ളം, മെഡിക്കൽ ടീം, ആംബുലൻസ് സേവനം, വാളണ്ടിയേഴ് സഹായം, തീർത്ഥാടകർക്ക് കഞ്ഞി വിതരണം അടക്കമുള്ള എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. തീർത്ഥാടന കമ്മറ്റിക്കു വേണ്ടി ചങ്ങനാശ്ശേരി അതിരൂപതാ മുഖ്യ വികാരി ജനറാൾ മോൺസിഞ്ഞോർ ആന്റണി ഏത്തക്കാട്ട്, റവ.ഫാ.ജയിംസ് ആന്റണി മാളിയേക്കൽ, റവ.ഫാ.എബ്രഹാം തയ്യിൽ, റവ. ഫാ.എബ്രഹാം കൈതപ്പറമ്പിൽ, റവ.ഫാ.ചെറിയാൻ കറുകപ്പറമ്പിൽ, ഫാ.ആന്റണി കാച്ചാംകോട്, ഫാ.മോ.ബൻചൂരവടി, സോണി ഉറുമീസ്, തോമസുകുട്ടി വേഴമ്പതോട്ടം, റെജി നെല്ലുവേലിൽ, ജൺസൺ കരോട്ടു പുതിയത്ത് എന്നിവർ നേതൃത്വം നല്‍കി.






























