റാന്നി: വനമേഖലയോട് ചേർന്നു താമസിക്കുന്ന ജനങ്ങളെ ആശങ്കയിലാക്കുന്ന സംസ്ഥാന വന നിയമ ഭേദഗതി കരട് വിജ്ഞാപനം മുഖ്യമന്ത്രി ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകുമെന്നും എംഎൽഎ അറിയിച്ചു. വനാതിർത്തിയിൽ മാത്രമല്ല കേരളത്തിൽ എവിടെയും താമസിക്കുന്നവരെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യുവാനും കസ്റ്റഡിയിൽ എടുക്കുവാനും വനംവകുപ്പിന് അധികാരം നൽകുന്നതാണ് പുതിയ നിയമ ഭേദഗതി. ഇത് അംഗീകരിക്കാൻ ആവില്ല. നിലവിൽ കാട്ടു മൃഗങ്ങളുടെ ആക്രമണം ജന ജീവിതത്തെയാകെ ദുസഹമാക്കിയിരിക്കുകയാണ്. മനുഷ്യജീവനു ഭീഷണിയാണെന്ന് മാത്രമല്ല ഒരു തുണ്ട് ഭൂമിയിൽ പോലും കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.
കാർഷികവൃത്തിയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന മലയോര മേഖലയിലെ ജനങ്ങൾ കാട്ടുമൃഗങ്ങളുടെ ആക്രമണം കാരണം കൃഷി ഉപേക്ഷിച്ച മട്ടാണ്. പലരും ഉള്ളത് വിറ്റുപെറുക്കി ദൂരസ്ഥലങ്ങളിലേക്ക് താമസം മാറി പോകുന്ന സ്ഥിതിയും ഉണ്ട്. കാട്ടുമൃഗങ്ങൾ മനുഷ്യനെ കൊലപ്പെടുത്തിയ നിരവധി സംഭവങ്ങളും അടുത്തിടെ ഉണ്ടായിട്ടുണ്ട്. നിയമങ്ങളിലെ കടുത്ത നടപടികൾ ജനങ്ങളെ ഇപ്പോൾതന്നെ ദുരിതത്തിലാക്കിയിരിക്കുകയാണ്. വന്യജീവി ആക്രമണങ്ങൾ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ നിലവിലെ വനം വന്യജീവി നിയമങ്ങൾ ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ്. പുതിയ ഭേദഗതി വന്നാൽ ജനങ്ങളെ കടുത്ത ദുരിതത്തിലാക്കും. അതിനാലാണ് പുതിയ കരട് വിജ്ഞാപനം അടിയന്തിരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്.