തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണക്കാലത്ത് എല്ലാവിധ ആഘോഷങ്ങളും പരമാവധി ചുരുക്കി മാത്രമേ സംഘടിപ്പിക്കാവൂ എന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്. രാത്രികാല പെട്രോളിംഗ് ശക്തമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേക പെട്രോളിംഗ് ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഓണസദ്യയും, മറ്റ് ആഘോഷ പരിപാടികളും, വീടിനുള്ളിലാക്കണം.
ടൂറിസ്റ്റ് കേന്ദ്രങ്ങളും, ബീച്ചുകളും, സന്ദര്‍ശിക്കുന്നവര്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗവ്യാപനം തടഞ്ഞ് ജീവന്‍ രക്ഷിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ലക്ഷ്യം. അടച്ചിട്ടുപോകുന്ന വീടുകളില്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണം ഉണ്ടാകും. ഓണക്കാലത്ത് രാത്രികാല പരിശോധനകള്‍ കര്‍ശനമാക്കും. ബീച്ചുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ എല്ലാവിധ കോവിഡ് നിയന്ത്രണങ്ങളും പാലിക്കണം, തുടങ്ങിയ നിർദ്ദേശങ്ങളാണ് പോലീസ് മേധാവി നൽകിയത്. കള്ളന്മാര്‍ക്കെതിരെ ജാഗ്രത പാലിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി.