വെച്ചൂച്ചിറ : പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച കൊല്ലമുള വില്ലേജിലെ ജനങ്ങൾ കടുത്ത ആശങ്കയിലാണെന്നും സർക്കാർ ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള ഇടപെടൽ നടത്തണമെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റ് എസ് മുഹമ്മദ് അനീഷ് പറഞ്ഞു. കൊല്ലമുള വില്ലേജിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കസ്തൂരിരംഗൻ റിപ്പോർട്ടിനുശേഷം വന്ന ഉമ്മൻ വി.ഉമ്മൻ റിപ്പോർട്ടുപ്രകാരം കൊല്ലമുള വില്ലേജിലെ ജനവാസ മേഖലകളെല്ലാം പരിസ്ഥിതിലോല പ്രദേശ പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ പുതിയ റിപ്പോർട്ട് പ്രകാരം കൊല്ലമുളയെ വീണ്ടും പരിസ്ഥിതിലോല പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുള്ള നാട്ടുകാർക്ക് പാർട്ടി പൂർണ്ണ പിന്തുണ നൽകും.
ഒരുവശത്ത് കെ റെയിലിൻ്റെ പേരിൽ ഏക്കറുകണക്കിന് തണ്ണീർത്തടങ്ങൾ നഷ്ടപ്പെടുത്തുന്നു. മലകളും കാടുകളും നശിപ്പിക്കാൻ യഥേഷ്ടം ക്വോറി മാഫിയകൾക്ക് അനുവാദം നൽകുന്നു. വെച്ചൂച്ചിറ പഞ്ചായത്തിലെ 10 വാർഡുകളും പരിസ്ഥിതിലോല പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു. എന്നാൽ വൻകിട ക്വോറികൾ ഉള്ള മേഖലകൾ പട്ടികയിൽനിന്ന് ഒഴിവാക്കിയത് ദുരൂഹതയുണ്ട്. ജനറൽ സെക്രട്ടറി ഓർഗനൈസർ അനീഷ് പറക്കോട്, ജില്ലാ കമ്മിറ്റി അംഗം ഷാജി പഴകുളം, ചാത്തൻതറ ബ്രാഞ്ച് പ്രസിഡന്റ് അൻസാരി എന്നിവർ സന്നിഹിതരായിരുന്നു.





























