ന്യൂഡൽഹി : സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് കണ്ണ് ചൂഴ്ന്നെടുത്തു, പിന്നാലെ തല തല്ലിത്തകർത്ത് 12വയസുകാരനെ കുറ്റിക്കാട്ടിലെറിഞ്ഞ് രണ്ടാനച്ഛൻ. ചെവി അറുത്ത് മാറ്റിയ ശേഷം വിരലുകളും മുറിച്ച് മാറ്റിയ രണ്ടാനച്ഛന്റെ ക്രൂരത ഇതുകൊണ്ടും അവസാനിച്ചില്ല. 12കാരനെ ആക്രമിച്ച ശേഷമുള്ള ചിത്രങ്ങൾ കുട്ടിയുടെ അമ്മയ്ക്കും അയച്ച് നൽകാനും രണ്ടാം ഭർത്താവ് മടിച്ചില്ല. വടക്ക് കിഴക്കൻ ദില്ലിയിൽ നിന്നാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്ത. വെള്ളിയാഴ്ച രാവിലെയാണ് സംഭവം പുറത്ത് വരുന്നത്. രാവിലെ 9.50ഓടെയാണ് ശാസ്ത്രി പോലീസ് പാർക്ക് പോലീസിന് പാർക്കിന് സമീപത്തായി ആൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയതായി വിവരം ലഭിച്ചത്.
വിവരം ലഭിച്ചയുടൻ പോലീസ് സംഘം സ്ഥലത്ത് എത്തി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെയാണ് കൊല്ലപ്പെട്ടത് ശാസ്ത്രി പാർക്ക് സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആത്മാംശ് ആണെന്ന് തിരിച്ചറിയുന്നത്. ഭാരതീയ ന്യായ് സംഹിത 130(1) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. അതി ക്രൂരമായ ശാരീരിക ആക്രമണത്തിന് ഇരയായാണ് 12കാരൻ കൊല്ലപ്പെട്ടതെന്നാണ് പോലീസ് വിശദമാക്കുന്നത്. കുട്ടിയുടെ രണ്ടാനച്ഛനായ വാജിദ് ഖാനെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. 12കാരനെ സ്കൂളിൽ നിന്ന് വന്ന ശേഷം കളിക്കാൻ പോയപ്പോഴാണ് വാജിദ് ഖാൻ കൂട്ടിക്കൊണ്ട് പോയി കൊടുംക്രൂരതയ്ക്കിരയാക്കി കൊലപ്പെടുത്തിയത്. വാട്ട്സാപ്പിൽ വാജിദ്ഖാൻ അയച്ച് നൽകിയ മകന്റെ ചിത്രങ്ങൾ കണ്ട് കുട്ടിയുടെ അമ്മ ബോധംകെട്ടുവീണുവെന്നാണ് ബന്ധുക്കൾ വിശദമാക്കുന്നത്.






























