കോന്നി : രൂക്ഷമായ കാട്ടാന ശല്യത്തെ തുടർന്ന് അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ കുളത്തുമൺ, സാമിപ്പടി പ്രദേശങ്ങളിൽ ഹാങ്ങിങ് സോളാർ വേലികൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു തുടങ്ങി. നടുവത്തുമൂഴി ഫോറെസ്റ്റ് റേഞ്ചിൽ പാടം ഫോറെസ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന പ്രദേശത്താണ് ഹാങ്ങിങ് സോളാർ വേലികൾ സ്ഥാപിക്കുവാൻ നടപടി സ്വീകരിച്ചിരിക്കുന്നത്. അറുപത് ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നാലര കിലോമീറ്റർ ദൂരത്തിൽ ആണ് സോളാർ വേലികൾ സ്ഥാപിക്കുക.
സംസ്ഥാന സർക്കാരിന് കീഴിലുള്ള ആർട്ട്‌കൊ എന്ന കമ്പനിക്കാണ് നിർമ്മാണ ചുമതല. പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചതായി വനം വകുപ്പ് അധികൃതർ അറിയിച്ചു. സാധാരണ സോളാർ വേലികളെ അപേക്ഷിച്ച് ഹാങ്ങിങ് സോളാർ വേലികൾ കൂടുതൽ പ്രയോജനകരമാണെന്നും വനപാലകർ പറയുന്നു. കല്ലേലി കുളത്തുമൺ മേഖലകളിൽ രൂക്ഷമാകുന്ന കാട്ടാന ശല്യം തടയുവാൻ ഈ നടപടി കൂടുതൽ പ്രയോജനകരമാകും എന്ന പ്രതീക്ഷയിൽ ആണ് വനം വകുപ്പ് അധികൃതരും നാട്ടുകാരും.





























