പന്തളം : നഗരത്തിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം. പന്തളം വലിയ ക്ഷേത്രത്തിന്റെ പരിസരപ്രദേശങ്ങളിൽ നായ്ക്കളുടെ ശല്യം ഏറെയാണ്. കടയ്ക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് ചുറ്റുമുള്ള നാല് റോഡുകളിലും ഒട്ടേറെ നായ്ക്കൾ തമ്പടിക്കുന്നതിനാൽ പുലർച്ചെ ക്ഷേത്രദർശനത്തിന് എത്തുന്നവർ ഉൾപ്പെടെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ ശല്യം ഇരുചക്രവാഹന യാത്രികർക്കു ഭീഷണിയാകുന്നുണ്ട്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനു സമീപം തമ്പടിക്കുന്ന നായ്ക്കൾ പുലർച്ചെ ബസ് കയറാൻ എത്തുന്ന യാത്രക്കാർക്കുനേരെ ചാടി എത്തുന്നതും പതിവാണ്. കടയ്ക്കാട് മാർക്കറ്റ് റോഡിലും കോട്ടവീട് മുസ്ലീം പള്ളിക്ക് സമീപവും നായ്ക്കളുടെ ശല്യം ഏറെയാണ്. സ്കൂൾ വിദ്യാർഥികൾ സൈക്കിളിൽ പോകുമ്പോൾ കുരച്ചുകൊണ്ടു നായ്ക്കൾ പിന്നാലെ ഓടിയെത്തുന്നതും പതിവാണ്.
പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരം തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായുള്ളത്. പുലർച്ചെ പത്രവിതരണത്തിന് പോകുന്നവരുടെ സൈക്കിൾ, ഇരുചക്രവാഹനങ്ങൾ എന്നിവയുടെ പിന്നാലെ കുരച്ചുകൊണ്ടു നായ്ക്കൾ ഓടിയെത്തുന്നത് പതിവാണ്. നഗരസഭ പ്രദേശത്ത് വീടുകളിൽ വളർത്തുന്ന നായ്ക്കൾക്ക് ലൈസൻസ് നിർബന്ധം ആക്കിയിട്ടും പലരും നിയമാനുസൃതം ലൈസൻസ് എടുക്കാറില്ല. നായ്ക്കളുടെ ശല്യം മൂലം പ്രഭാത സവാരിക്ക് ഇറങ്ങുന്ന പലരും വടിയും ഒപ്പം കരുതിയാണ് പോകുന്നത്. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളുടെ തിണ്ണകളിൽ തമ്പടിക്കുന്ന നായ്ക്കൾ ഇവിടങ്ങൾ വൃത്തികേടാക്കുന്നുണ്ട്.






























