കോഴിക്കോട് : പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർഥിൻ്റെ മരണത്തിന് ഉത്തരവാദികളായ പ്രതികൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും റാഗിങ്ങിനെതിരെ കർശനമായ നിയമ നിർമ്മാണം നടത്തണമെന്നും അത് ഫലപ്രദമായി നടപ്പാക്കണമെന്നും എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കോളജുകളിലും യൂണിവേഴ്സിറ്റികളിലും പഠിക്കാൻ എത്തുന്ന വിദ്യാർത്ഥികളെ കയ്യൂക്കിന്‍റെയോ സംഘടിത ശക്തിയുടെയോ പിൻബലത്തിൽ മൃഗീയമായി ആക്രമിക്കുകയും അതിലൂടെ ആസ്വാദനം കണ്ടെത്തുകയും ചെയ്യുന്ന പ്രവണത സാക്ഷരകേരളത്തിന് മാനക്കേട് ഉണ്ടാക്കുന്നതാണ്. വിദ്യാർഥികളെ അപരിഷ്കൃത വിചാരണക്ക് വിധേയരാക്കി പീഡിപ്പിക്കുന്ന സ്വഭാവം ഈ സ്ഥാപനത്തിൽ മുൻപും ഉണ്ടായിട്ടുണ്ടെന്ന ആരോപണങ്ങൾ ഗൗരവമായി കാണേണ്ടതാണ്. സംഭവവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ദുരൂഹതകൾ നീക്കാനും മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെടുകയും ചെയ്തു.