ന്യൂഡൽഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് അഖിലേന്ത്യാ കിസാന്‍സഭ. കര്‍ഷകരെ ചൂഷണം ചെയ്യുന്നവരും കൂട്ടുനിന്നവരും മുട്ടുകുത്തിയെന്നു കർഷക നേതാവ് പി.കൃഷ്ണപ്രസാദ് പറഞ്ഞു. സമരം ഉടൻ പിൻവലിക്കില്ലെന്നും നിയമം പിൻവലിച്ചുള്ള ബിൽ പാസാക്കുന്നതുവരെ കാത്തിരിക്കുമെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.
കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ ഗാസിപുരിലെ സമരവേദിയിൽ കർഷകർ ആഹ്ലാദപ്രകടനം തുടങ്ങി. മധുരം വിതരണം ചെയ്ത് അവർ സന്തോഷം പങ്കിട്ടു. ഏറെ നാളത്തെ സഹനസമരത്തിന്റെ വിജയമാണെന്ന് കർഷകർ പറഞ്ഞു. നിയമം നടപ്പിലാക്കി ഒരു വർഷമാകുന്നതിനു തൊട്ടുമുൻപാണു പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം.
കർഷകർ സമരം ശക്തമാക്കാനൊരുങ്ങുന്നതിനിടെയാണ് പ്രധാനമന്ത്രി, കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന കാര്യം അറിയിച്ചത്. 5 സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതുകൂടി കണക്കിലെടുത്താണു കേന്ദ്ര സർക്കാർ നടപടി. ഗുരു നാനാക് ജയന്തി ദിനത്തിലാണു പ്രധാനമന്ത്രിയുടെ നാടകീയ പ്രഖ്യാപനം എന്നതും ശ്രദ്ധേയം.