പൂനെ: ഗവേഷക വിദ്യാര്‍ത്ഥി ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍. പൂനെയിലെ നാഷണല്‍ കെമിക്കല്‍ ലബോറട്ടറിയില്‍ ഗവേഷണം നടത്തുന്ന സുദര്‍ശന്‍ (ബാല്യ ബാബുറാവു) എന്ന മുപ്പതുകാരന്റെ മൃതദേഹമാണ് വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയത്.
പ്രഭാത സവാരിക്ക് പോയവരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പോലീസിനെ അറിയിച്ചു. പോലീസ് എത്തിയെങ്കിലും മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അര്‍ദ്ധ നഗ്നമായ മൃതദേഹത്തിന്റെ മുഖം കല്ലുകൊണ്ട് ഇടിച്ചുചതയ്ക്കുകയും തല മുറിച്ചുമാറ്റാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വസ്ത്രത്തില്‍ നിന്ന് കണ്ടെത്തിയ ഐഡന്റിറ്റി കാര്‍ഡില്‍ നിന്നാണ് മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞത്. സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചെങ്കിലും കൊലപാതകത്തിന് തെളിവുകള്‍ ഒന്നും ലഭിച്ചില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന.
ഒന്നരവര്‍ഷം മുമ്പാണ് ഗവേഷണത്തിനായി സുദര്‍ശന്‍ ചേര്‍ന്നത്. സുതല്‍വാടി പ്രദേശത്ത് താമസിച്ചിരുന്ന ഇയാള്‍ അവിവാഹിതനാണ്. ഇയാള്‍ക്ക് ശത്രുക്കളുണ്ടോയെന്ന് അറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കൊലയ്ക്കുപിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല.
2017 ജൂലൈയിൽ ന്യൂഡല്‍ഹിയിലെ നരേലയിലെ ഒരു പാര്‍ക്കിലും സമാനമായ കൊലപാതകം നടന്നിരുന്നു എന്ന് പോലീസ് പറയുന്നു.