റാഞ്ചി: ജാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമകേടുകള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധം 22-ാം ദിവസത്തിലേക്ക്. സ്വാതന്ത്ര്യ ദിനമായ ഇന്ന് ദേശീയ പതാകയേന്തി വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തും. വിവിധ വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമാകും. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് വിദ്യാര്‍ഥികളുടെ നീക്കം. അതേസമയം കേസില്‍ സിഐഡിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് മുന്‍ ജെപിഎസ്‌സി ചെയര്‍മാന്‍ ഉള്‍പ്പെടെ എട്ട് പേരെയാണ് സിഐഡി ഇതുവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ തയ്യാറെടുക്കുകയാണ് സിഐഡി. 90 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം. പരീക്ഷാ ക്രമക്കേടില്‍ സിബിഐ അന്വേഷണം വേണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. എന്നാല്‍ സര്‍ക്കാര്‍ ഈ ആവശ്യം തള്ളിയിരുന്നു. നിലവില്‍ പ്രതിപക്ഷവും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുണ്ട്.
14-ാമത് ജെപിഎസ്‌സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഉള്‍പ്പെടെയുള്ള വിവിധ മത്സരപരീക്ഷകളില്‍ വലിയ ക്രമക്കേടുകളും ചോദ്യപേപ്പര്‍ ചോര്‍ച്ചയും നടന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് സമരം ആരംഭിച്ചത്. ക്രമക്കേട് ആരോപിക്കപ്പെട്ട പരീക്ഷകള്‍ റദ്ദാക്കണമെന്നും പരീക്ഷാ നടത്തിപ്പില്‍ സുതാര്യത ഉറപ്പുവരുത്തണമെന്നുമാണ് വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍. പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ തള്ളിയിരുന്നു. വിദ്യാര്‍ഥി സമരം കടുത്തതോടെ ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷനിലെ മൂന്ന് അംഗങ്ങള്‍ രാജിവെച്ചിരുന്നു. അജിത ഭട്ടാചാര്യ, അനിമ ഹന്‍സ്ഡ, ജമാല്‍ അഹമ്മദ് എന്നിവരാണ് രാജിവെച്ചത്.






























