തിരുവനന്തപുരം : വിദ്യാശ്രീ പദ്ധതി പ്രകാരം വിദ്യാർഥികൾക്ക് നൽകിയ ലാപ്ടോപ്പുകളിൽ കേടുവന്നവ തിരിച്ചെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. വിതരണത്തിൽ താമസം വരുത്തിയ കമ്പനികൾക്കെതിരെ കർശന നടപടിക്കും നിർദേശം നൽകി. ലാപ്ടോപ് വാങ്ങാൻ കെ.എസ്.എഫ്.ഇ വഴി വായ്പ എടുത്തവരിൽ നിന്ന് പിഴ പലിശ ഈടാക്കാൻ പാടില്ലെന്ന നിർദേശവും നൽകിയിട്ടുണ്ടെന്ന് മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.
സ്റ്റാർട്ട് അപ് സംരംഭമായ കൊക്കോണിക്സിന്റെ 461 ലാപ്ടോപ്പുകൾ മാറ്റി നൽകിയിട്ടുണ്ട്. അമ്പത്തിയേഴ് കംപ്യൂട്ടറുകളുടെ പ്രശ്നം ഇനി പരിഹരിക്കേണ്ടതായുണ്ട്. കൊക്കോണിക്സിന്റെ ലാപ്ടോപ്പുകൾ ഓൺ ആകുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു. പലർക്കും കംപ്യൂട്ടർ ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന വാർത്ത റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിൽ കേടായ കംപ്യൂട്ടറുകൾ തിരിച്ചെടുക്കാൻ നിർദേശം നൽകുകയായിരുന്നു. അതേസമയം പവർ സ്വിച്ചിന് മാത്രമാണ് പ്രശ്നമെന്നും ലാപ്ടോപ്പുകൾ മാറ്റി നൽകുമെന്നും കൊക്കോണിക്സ് കമ്പനി അറിയിച്ചിരുന്നു. 2130 ലാപ്ടോപ്പുകളാണ് കമ്പനി ആകെ വിതരണം ചെയ്തത്.