റാന്നി : അപകടകരമായ രീതിയില്‍ ഇരുകരമുട്ടി ഒഴുകുന്ന പമ്പയാറ്റിലെ കുത്തൊഴുക്കിൽ ചാടിമറിഞ്ഞു വിദ്യാർത്ഥികൾ. കടുമീൻചിറ കട്ടിക്കല്ലിൽ ഇന്നലെ ഉച്ചതിരിഞ്ഞു മൂന്നു മണിയോടെയാണ് ഒരുകൂട്ടം വിദ്യാർത്ഥികളടങ്ങുന്ന സംഘം യൂണിഫോം ധരിച്ചു പുഴയിൽ ചാടിമറിഞ്ഞു ഉല്ലസിച്ചത്. കനത്ത മഴയിൽ പുഴയിലും അരുവികളിലും നീരൊഴുക്ക് വർധിച്ചിരിക്കുന്നതിനാൽ കുളിക്കാനിറങ്ങുന്നതു ഒഴിവാക്കണമെന്നു ജില്ലാ ഭരണകൂടത്തിൻറെയും ദുരന്ത നിർവരണ സേനയുടെയും മുന്നറിയിപ്പ് വകവെയ്ക്കാതെയാണ് ഒരുകൂട്ടം ആൺകുട്ടികളും പെൺകുട്ടികളും പുഴയിൽ നീന്തി ഉല്ലസിച്ചത്. പെരുന്തേനരുവിക്ക് താഴെ കട്ടിക്കൽ ഭാഗത്തു പുഴ രൗദ്ര ഭാവത്തിൽ ഒഴുകുന്ന മേഖലയിലാണ് വിദ്യാർത്ഥികൾ കുളിക്കാനിറങ്ങിയത്.
പുഴയുടെ എതിർ വശത്തു നിന്ന ആളുകൾ അപകടം മനസ്സിലാക്കി പെരുനാട് പോലീസിൽ വിവരം അറിയിച്ചു. മേഖലയിൽ ശക്തമായ മഴ അനുഭവപ്പെടുന്നതിനാൽ കഴിഞ്ഞ ഒരു ദിവസം കൊണ്ട് രണ്ടടിയോളം പുഴയിൽ ജലനിരപ്പുയർന്നിരുന്നു. പുഴയോരത്തു താമസിക്കുന്ന ആളുകൾ പോലും ഒഴുക്ക് കൂടിയതിനാലും കലക്ക വെള്ളമായതിനാലും പുഴയിൽ ഇറങ്ങാത്ത സമയത്താണ് വിദ്യാർത്ഥികൾ ഇവിടെ എത്തിയത്. അധികൃതർ സമീപ സ്കൂളുകളിലേയും കോളേജുകളിലേയും വിദ്യാർത്ഥികൾക്ക് കർശന നിർദ്ദേശം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.