കണ്ണൂർ : നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ അധ്യാപകനായ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി വിദ്യാർഥികൾ രംഗത്ത്. ക്യാമ്പസിൽ വിദ്യാർഥികളെ ജാതീയമായി അധിക്ഷേപിക്കുകയും അതിക്രൂരമായി മാനസിക പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് പ്രധാന ആരോപണം. നിതിൻ രാജിന്റെ മരണത്തിന് പിന്നാലെയാണ് വർഷങ്ങളായി നടക്കുന്ന മാനസിക പീഡനങ്ങളെ കുറിച്ച് വിദ്യാർഥികൾ തുറന്നു പറയുന്നത്. അധ്യാപകന്റെ ഭാഗത്തുനിന്നും കടുത്ത വ്യക്തിഹത്യയാണ് വിദ്യാർഥികൾ നേരിട്ടിരുന്നത്. ചെരുപ്പ് ഇട്ട് വന്ന വിദ്യാർഥികളെ നോക്കി ‘കോളനി’ എന്ന് വിളിച്ച അധ്യാപകൻ, കാണാൻ ‘ആദിവാസിയെപ്പോലെയുണ്ട്’ അഥവാ ഗോത്ര വർഗക്കാരനെപ്പോലെയുണ്ട് എന്ന് പരസ്യമായി പരിഹസിച്ചു. ഇതിനുപുറമെ കാണാൻ ഭംഗിയില്ലെന്നും അതിനാൽ ആരും നോക്കില്ലെന്നും പറഞ്ഞ് വിദ്യാർഥികളെ മാനസികമായി തളർത്തുന്നത് ഡോക്ടർ റാമിന്റെ പതിവാണെന്നും വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തുന്നു.
വളരെ ക്രൂരവും വിചിത്രവുമായ ശിക്ഷാനടപടികളാണ് വിദ്യാർഥികൾക്ക് നേരെ ഉണ്ടായിരുന്നത്. ക്ലാസിൽ വെച്ച് ഒരു വിദ്യാർഥിയെ അധിക്ഷേപിച്ചതിന് പുറമെ, സഹപാഠിയായ പെൺകുട്ടിയെക്കൊണ്ട് ആ കുട്ടിയെ ചെരുപ്പൂരി തല്ലിക്കാൻ ഡോ. റാം നിർബന്ധിച്ചുവെന്നും വിദ്യാർഥികൾ വെളിപ്പെടുത്തി. ചെറിയ കാരണങ്ങളുടെ പേരിൽ വിദ്യാർഥികളുടെ വസ്ത്രം വലിച്ചുകീറാൻ പറയുക, പണിഷ്മെന്റായി ഇരുപതിനായിരം രൂപ വിലവരുന്ന ബുക്കുകൾ വാങ്ങിപ്പിക്കുക, രണ്ടായിരം പേജുകൾ എഴുതിക്കുക തുടങ്ങി കടുത്ത മാനസിക പീഡനങ്ങളാണ് അധ്യാപകന്റെ ഭാഗത്തുനിന്നും ഉണ്ടായത്. അതേസമയം, പരാതി പറയാനോ പ്രതികരിക്കാനോ കഴിയാത്ത വിധം വലിയ ഭീഷണിയാണ് വിദ്യാർഥികൾ നേരിടുന്നത്. തങ്ങളെ നിരീക്ഷിക്കാൻ മാനേജ്മെന്റ് പ്രത്യേകം ആളുകളെ വച്ചിട്ടുണ്ടെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.
പ്രതിഷേധിക്കുന്നവരുടെയും പ്രതികരിക്കുന്നവരുടെയും ഫോട്ടോകളും ദൃശ്യങ്ങളും പകർത്തി കരിയർ ഇല്ലാതാക്കുമെന്ന് അധ്യാപകരും മാനേജ്മെന്റും ഭീഷണിപ്പെടുത്തുന്നതായും ഇവർ പറയുന്നു. എതിർത്ത് സംസാരിക്കുന്നവരെ ഇന്റേണൽ, വൈവ പരീക്ഷകളിൽ മനഃപൂർവ്വം തോൽപ്പിക്കുമെന്നും, കോഴ്സ് പൂർത്തിയാക്കാൻ അനുവദിക്കാതെ ഒമ്പത് വർഷത്തോളം ക്യാമ്പസിൽ പിടിച്ചിരുത്തുമെന്നുമുള്ള ഭയമാണ് വിദ്യാർഥികളെ ഇത്രയും കാലം നിശബ്ദരാക്കിയത്. നിതിൻ്റെ മരണം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും വിദ്യാർഥികൾക്ക് അനുകൂലമായ യാതൊരു ഇടപെടലും മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വിദ്യാർഥികളോട് സംസാരിക്കാൻ മാനേജ്മെന്റ് അയച്ചത് തീരുമാനങ്ങളെടുക്കാൻ അധികാരമില്ലാത്ത ഒരു പ്രതിനിധിയെയാണ്. ഡോക്ടർ റാം കറുത്തവനാണെന്നും, അതുകൊണ്ട് അയാൾക്ക് എങ്ങനെ കറുത്തയാളെ അധിക്ഷേപിക്കാൻ സാധിക്കുമെന്നുമുള്ള വിചിത്രമായ ന്യായീകരണമാണ് ഈ പ്രതിനിധി നൽകിയതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.
തീരുമാനങ്ങളെടുക്കാൻ അധികാരമുള്ള മാനേജിങ് ഡയറക്ടർ ഉൾപ്പെടെയുള്ളവർ നേരിട്ട് വന്ന് ചർച്ച നടത്തണമെന്നും വിദ്യാർഥികളെ ദ്രോഹിക്കുന്ന ഡോ. റാമിനെ സർവീസിൽ നിന്ന് അടിയന്തരമായി പുറത്താക്കണമെന്നുമാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യം. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് വിദ്യാർഥികളുടെ തീരുമാനം.































