കൊച്ചി: മധ്യവേനൽ അവധിക്കാലത്ത് ഡ്രൈവിങ് പഠിച്ച് ടെസ്റ്റിൽ വിജയിച്ച നിരവധി വിദ്യാർഥികൾക്ക് ഇതുവരെ ലൈസൻസ് ലഭിക്കാതെ കാത്തിരിക്കേണ്ട അവസ്ഥയാണ്. പരിവഹൻ വെബ്സൈറ്റിലെ സാങ്കേതിക തകരാറുകൾ മൂലം അപേക്ഷകൾ തീർപ്പാകാതെ കിടക്കുകയാണെന്ന് ആർടിഒ ഉദ്യോഗസ്ഥർ പറയുന്നു. റോഡ് ടെസ്റ്റും ‘എച്ച്’ ടെസ്റ്റും വിജയിച്ചവരുടെ ഫയലുകൾ മോട്ടോർ വാഹന ഇൻസ്പെക്ടർമാർ ഓഫീസിൽ സമർപ്പിച്ചാലും, സൈറ്റിലെ പ്രശ്നങ്ങൾ കാരണം ലൈസൻസിന് അംഗീകാരം നൽകാനാകുന്നില്ല. മുൻകാലത്തെ പോലെ തപാലിൽ ലൈസൻസ് അയക്കുന്ന സംവിധാനവും നിലവിലില്ല. അംഗീകാരം ലഭിച്ചാൽ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണമെന്നാണ് നിർദേശം. എന്നാൽ പലർക്കും ലൈസൻസ് ഡൗൺലോഡ് ചെയ്യാനാകുന്നില്ലെന്ന പരാതിയുണ്ട്.
എറണാകുളം ആർടി ഓഫീസിൽ മാത്രം ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടെ നാലായിരത്തിലധികം ഫയലുകളാണ് നടപടികൾ പൂർത്തിയാകാതെ കിടക്കുന്നത്. വാഹന രജിസ്ട്രേഷൻ, ഫിറ്റ്നസ്, ഉടമസ്ഥാവകാശ കൈമാറ്റം, വിലാസമാറ്റം തുടങ്ങി വിവിധ സേവനങ്ങളും സ്തംഭിച്ച നിലയിലാണ്.






























