ലണ്ടൻ : കൊറോണ വൈറസിന്റെ ഉൽഭവത്തെക്കുറിച്ച് ഇനിയും വ്യക്തതയില്ലെന്നും ലബോറട്ടറിയിൽ നിന്നും പുറത്തുപോയതാണോ എന്ന കാര്യം ഗൗരവമായി അന്വേഷിക്കണമെന്നും മുതിർന്ന ശാസ്ത്രജ്ഞർ. മഹാമാരിയുടെ ഉൽഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് 18 ശാസ്ത്രജ്ഞന്‍മാരാണ് ആവശ്യപ്പെട്ടത്.
ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിൽ എല്ലാ കാര്യങ്ങളും പരിശോധിച്ചില്ലെന്നും അവർ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ചൈനീസ് ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തി ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നാല് ആഴ്ച വുഹാനിൽ പഠനം നടത്തിയിരുന്നു. വവ്വാലുകളിൽനിന്നുള്ള വൈറസ് മറ്റുമൃഗങ്ങളിലൂടെ മനുഷ്യരിലേക്ക് പടരാനാണ് സാധ്യതയെന്നാണ് അന്തിമ റിപ്പോട്ടിൽ പറയുന്നത്. എന്നാൽ ലാബിൽ നിന്നാണോ മൃഗങ്ങളിൽ നിന്നാണോ വൈറസ് മനുഷ്യരിലെത്തിയതെന്ന് ശാസ്ത്രീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ കണ്ടെത്താൻ സാധിക്കൂ എന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.
കേംബ്രിജ് യൂണിവേഴ്സിറ്റി ക്ലിനിക്കൽ മൈക്രോബയോളജിസ്റ്റ് രവീന്ദ്ര ഗുപ്ത, ജെസ് ബ്ലൂം എന്നിവരുടെ നേതൃത്തിലുള്ള സംഘമാണ് അന്വേഷണം ആവശ്യപ്പെട്ടത്. വൈറസുകളുടെ ഉൽഭവത്തെക്കുറിച്ച് പഠനം നടത്തുന്നവരാണ് ഇവർ. ലാബിൽ നിന്നും പുറത്തുപോകാനും മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പടരാനും സാധ്യതയുണ്ടെന്ന് സ്റ്റാൻഫോഡ് യൂണിവേഴ്സിറ്റിയിലെ മൈക്രോബയോളജി പ്രഫസർ ഡേവിഡ് റെൽമാൻ പറഞ്ഞു.
രോഗം പൊട്ടിപ്പുറപ്പെട്ടപ്പോൾ ചൈനീസ് ഡോക്ടർമാർ, ശാസ്ത്രജ്ഞർ, മാധ്യമപ്രവർത്തകർ എന്നിവർ പുറത്തുവിട്ട വിവരങ്ങളും പരിഗണിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. 2019ൽ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട വൈറസ് 3.34 ദശലക്ഷം ആൾക്കാരുടെ മരണത്തിന് ഇടയാക്കി. കടുത്ത സാമ്പത്തിക നഷ്ടം വരുത്തുകയും കോടിക്കണക്കിനാൾക്കാരുടെ ജീവിതം അട്ടിമറിക്കുകയും ചെയ്തു.