ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒന്നാംഘട്ട വിജ്ഞാപനം പുറപ്പെടുവിച്ചു. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 102 പാർലമെൻ്റ് മണ്ഡലങ്ങളിൽ നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് മുതൽ ആരംഭിച്ചു. മാർച്ച് 27 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഏപ്രിൽ 19 നാണ് ആദ്യഘട്ട വോട്ടെടുപ്പ്. ബീഹാറിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 28 ആണ്. ഉത്സവ അവധി കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാനത്തെ 40 സീറ്റുകളിൽ നാലെണ്ണത്തിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന മാർച്ച് 28 ന്. ബിഹാറിൽ ഇത് മാർച്ച് 30 നാണ്. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 20, ബിഹാറിൽ ഏപ്രിൽ രണ്ടുവരെയാണ്.
543 ലോക്സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായി നടക്കും. ഏപ്രില്‍ 19 തുടങ്ങുന്ന തെരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിനായിരിക്കും അവസാനിക്കുക. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. ബിഹാർ , അരുണാചൽ പ്രദേശ് , ഛത്തീസ്ഗഡ് , മധ്യപ്രദേശ് , മഹാരാഷ്ട്ര , മണിപ്പൂർ , മേഘാലയ , മിസോറാം , നാഗാലാൻഡ് , രാജസ്ഥാൻ , സിക്കിം , തമിഴ്നാട് , ത്രിപുര , ഉത്തർപ്രദേശ് , ഉത്തരാഖണ്ഡ് , പശ്ചിമ ബംഗാൾ , ആൻഡമാൻ നിക്കോബാർ ദ്വീപുകൾ , ജമ്മു കശ്മീർ , ലക്ഷദ്വീപ് , പുതുച്ചേരി എന്നിവിടങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. രണ്ടാം ഘട്ടത്തില്‍ കേരളം വിധിയെഴുതും. ഏപ്രില്‍ 26 ന് വോട്ടെടുപ്പ്.






























