തിരുവനന്തപുരം : ജോജു ജോർജ്ജിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. ജോജുവിനെതിരെ നടപടിയെടുത്തേ തീരുവെന്നും ഒരു ഗുണ്ടയെ പോലെയാണ് നടൻ പെരുമാറിയെതന്നും സുധാകരൻ ആരോപിച്ചു. സ്ത്രീ പ്രവർത്തകരുടെ പരാതിയിൽ നടപടി ഇല്ലെങ്കിൽ അതിരൂക്ഷമായ സമരം കാണേണ്ടി വരുമെന്നാണ് സുധാകരന്‍റെ വെല്ലുവിളി. ഇന്ധന വിലവർധനക്കെതിരായി കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ രോഷാകുലനായാണ് നടന്‍ ജോജു ജോര്‍ജ് പ്രതികരിച്ചത്.
സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണെന്ന് പറഞ്ഞ ജോജു ജോര്‍ജ് കോൺഗ്രസ് പ്രവർത്തകരുമായി കയർത്തു. രണ്ട് മണിക്കൂറായി ആളുകൾ കഷ്ടപ്പെടുകയാണ്. വില വർധിപ്പിച്ചത് ജനങ്ങളല്ല, എല്ലാവരും വിലവർധിപ്പിക്കുന്നതിൽ കഷ്ടപ്പെടുന്നുണ്ടെന്നുമായിരുന്നു നടന്‍റെ ന്യായീകരണം. ഇന്ധന വില വർധനയ്ക്കെതിരെ സമരം ചെയ്യണമെന്നും എന്നാൽ ഇതല്ല അതിനുള്ള വഴിയെന്നും ജോജു പറഞ്ഞു.
ഗതാഗത കുരുക്കില്‍പ്പെട്ട ജോജു ജോര്‍ജ് വാഹനത്തില്‍ നിന്നിറങ്ങി മുന്നോട്ട് നടന്ന് ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയർക്കുകയായിരുന്നു. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. തിരികെ സ്വന്തം വാഹനത്തിലേക്ക് പോയ ജോജു മാധ്യമപ്രവർത്തകരോട് സംസാരിക്കുകയും ചെയ്തു. ഇതോടെ കടുത്ത സമ്മർദ്ദത്തിലായ കോൺഗ്രസ് നേതാക്കൾ ഒരു മണിക്കൂർ സമരം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.
മദ്യപിച്ച് ഷോ കാണിക്കുകയായിരുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. മോശമായി പെരുമാറിയെന്ന് വനിതാ പ്രവർത്തകർ പരാതിയും നൽകിയിട്ടുണ്ട്. സംഭവത്തിൽ നടനെതിരെ പോലീസ് നടപടി വേണമെന്നും ഉടൻ തന്നെ രേഖാമൂലം പരാതി നൽകുമെന്നുമാണ് വനിതാ നേതാവിന്‍റെ പ്രതികരണം. കുടിച്ചു വെളിവില്ലാതെയാണ് ജോജു കടന്ന് വന്നത്. സാധാരണക്കാർക്ക് വേണ്ടി സമരം നടത്തുമ്പോൾ വെറും ഷോ വർക്കാണ് ജോജു നടത്തിയതെന്ന് വനിതാ നേതാക്കൾ പറയുന്നു. ജോജുവിന്റെ കയ്യിൽ കുറേ പൈസയുണ്ടാകും ഇന്ധന വില പ്രശ്നമായിരിക്കില്ല പക്ഷേ സാധാരണക്കാരുടെ അവസ്ഥ അതല്ല. പ്രതിഷേധക്കാർ പറയുന്നു