തിരുവനന്തപുരം : കേരളത്തില്‍ ആത്മഹത്യാ നിരക്ക് കുതിച്ചുയരുകയാണ്. കോവിഡ് മഹാമാരിയുടെ അനന്തര ഫലമാണോ, അതോ വക്സിന്റെ പാര്‍ശ്വഫലങ്ങള്‍ ആണോയെന്നും പരിശോധിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് ആരോഗ്യവകുപ്പും സംസ്ഥാന സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നത്. ഒന്നിനുപിറകെ മറ്റൊന്നായി കൂട്ട ആത്മഹത്യകള്‍ നടക്കുമ്പോഴും ഇതേക്കുറിച്ച് അന്വേഷിക്കുവാനോ പഠനം നടത്തുവാനോ ആരോഗ്യ വകുപ്പ് തയ്യാറായിട്ടില്ല.
കേരളത്തിൽ പ്രതിദിനം 24 പേർ ആത്മഹത്യ ചെയ്യുന്നു. 15നും 45നും ഇടക്ക് വയസ്സുള്ളവരാണ് കൂടുതലും ആത്മഹത്യ ചെയ്യുന്നത്. കേരളത്തിൽ ആത്മഹത്യ ചെയ്യുന്നവരിൽ ഏറെയും തൊഴിൽരഹിതർ (20.2), ബിസിനസുകാർ (16.8), വീട്ടമ്മമാർ (10.9), കൃഷിക്കാർ (4.8), സ്വകാര്യ സ്ഥാപന ജോലിക്കാർ (5.2), വിദ്യാർഥികൾ (4.4), സർക്കാർ/പൊതുമേഖല ജീവനക്കാർ (2.4), ഉദ്യോഗത്തിൽനിന്ന് വിരമിച്ചവർ (1.5) എന്നിവരാണ്. ആത്മഹത്യ ചെയ്തവരിൽ 78 ശതമാനവും വിവാഹിതരാണ് എന്നതാണ് മറ്റൊരു പ്രത്യേകത. 51 ശതമാനവും പത്താം ക്ലാസിനു താഴെ വിദ്യാഭ്യാസമുള്ളവരാണ്. തൂങ്ങിമരണമാണ് ഏറ്റവും കൂടുതൽ ആളുകൾ സ്വീകരിച്ച മാർഗം (71.3). വിഷം കഴിച്ചുള്ളതാണ് തൊട്ടുപിന്നിൽ (14.7). മുങ്ങിമരണം (4.5), സ്വയം തീക്കൊളുത്തൽ (3.7), വാഹനത്തിെൻറ മുന്നിലേക്ക് ചാടുക (3.5), സ്വയം മുറിവേൽപ്പിക്കുക (0.4) എന്നിവയാണ് മറ്റു മാർഗങ്ങൾ.
കോവിഡ് തുടങ്ങി ലോകമെങ്ങും ലോക് ഡൗൺ ആരംഭിച്ച സമയം മുതൽ പത്രങ്ങളിലും മറ്റും നമ്മൾ കണ്ടു തുടങ്ങിയതാണ് വർധിച്ചു വരുന്ന ആത്മഹത്യകളുടെ കണക്കുകൾ. ഏകദേശം 22 കോടി ആളുകൾക്ക് കോവിഡ് വന്നു കഴിഞ്ഞു. 45 ലക്ഷത്തിൽ കൂടുതലാളുകളുടെ മരണത്തിനു നേരിട്ട് കാരണമായി. നമ്മുടെ വ്യക്തി, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗത്തെയാകെ ബാധിച്ച് മുൻപോട്ടു പോകുന്ന ഈ പാൻഡെമിക് ഉണ്ടാക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ നിരവധിയാണ്. ഇപ്പോഴത്തെ തലമുറയ്ക്ക് ഒരു പ്രതികൂല സാഹചര്യത്തെയും മറികടക്കനാകുന്നില്ല എന്നതാണ് വാസ്തവം. നിസ്സാര കാര്യങ്ങളില്‍ പോലും പരിഹാരം കാണാന്‍ സാധിക്കാതെ വരുമ്പോള്‍ സ്വീകരിക്കുന്ന മാര്‍ഗമാണ് ആത്മഹത്യ. ഇപ്പോള്‍ മരിക്കുന്നതിന് ആര്‍ക്കും ഭയം ഇല്ലാതെ ആയിരിക്കുന്നു.
കേരളത്തിലെ ആത്മഹത്യനിരക്കിന് പരിഹാരം കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ സ്ഥിതിവിശേഷം തുടരുകയാണെങ്കിൽ ഏതാനും വർഷങ്ങൾക്കുള്ളിൽ സംസ്ഥാനം ആത്മഹത്യനിരക്കിൽ ലോകത്തിൽതന്നെ ഒന്നാം സ്ഥാനത്തിലെത്തും. കേരളത്തില്‍ ഇത്രയും ആത്മഹത്യകള്‍ ഉണ്ടായിട്ടും ആരോഗ്യവകുപ്പ് ഇതിനെക്കുറിച്ച് പഠനം നടത്തുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ല. ദുരന്തം ഉണ്ടാകുമ്പോള്‍ വാ തോരാതെ പ്രസംഗിക്കും. ദുരന്തം ഉണ്ടായിട്ട് അതിനെതിരെ പ്രതികരിച്ച് ആളാകുന്നതാണോ നല്ലത്. അതോ ഒരു ദുരന്തം സംഭവിക്കുന്നതിന് മുമ്പ് അതില്ലാതാക്കാനാണോ നോക്കേണ്ടത്.
എന്തുകൊണ്ടാണ് ഇവരെല്ലാം ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തത്. ഒരു പക്ഷേ വാക്സിന്‍റെ പാര്‍ശ്വ ഫലമാണോ ഇത്? കോവിഡ് ലോകം പിടിച്ചു കുലുക്കിയപ്പോള്‍ അതില്‍ നിന്നും രക്ഷപെടാന്‍ വാക്സിന്‍ അനിവാര്യമായിരുന്നു. എന്നാല്‍ ഇത് എങ്ങനെ ഒരാളെ ബാധിക്കുമെന്നോ ഇതിന്‍റെ പാര്‍ശ്വഫലങ്ങള്‍ എന്താണെന്നോ വിശദമായി പഠനം നടത്താനുള്ള സമയം അന്നില്ലായിരുന്നു. എങ്ങനെയും കോവിഡ് എന്ന വിപത്തിനെ ചെറുക്കണം. അത് മാത്രമായിരുന്നു ലക്ഷ്യം. കോവിഡിന് ശേഷം CDC, WHO തുടങ്ങിയവയുടെ റിപ്പോർട്ടുകളിൽ ആത്മഹത്യ ശ്രമങ്ങളും, ആത്മഹത്യകളും മുൻ വർഷങ്ങളെ അപേക്ഷിച്ചു കൂടുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്നു കണ്ടെത്തിയേ മതിയാകൂ.
2022 ജൂണ്‍ വരെയുള്ള കാലയളവില്‍ 25 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. ഡിജിറ്റല്‍ ആസക്തി മൂലമുണ്ടായ ആത്മഹത്യകളായിട്ടാണ് ഈ കേസുകള്‍ പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍ ഓരോ കേസിലും ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. കുട്ടികള്‍ വിഷാദരോഗത്തിലേക്ക് വീഴുന്നതാണ് ഒരു പ്രധാന കാരണം. കുട്ടികള്‍ ഗെയിമുകളിലും വീഡിയോകളിലും കാണുന്നത് ജീവിതത്തിലേക്ക് പകര്‍ത്താന്‍ ശ്രമിക്കുന്നതും പ്രണയനൈരാശ്യവുമെല്ലാം കാരണങ്ങളാവുന്നുണ്ട്. സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി കുട്ടികള്‍ ജീവനൊടുക്കിയ സംഭവങ്ങളും ഇതിലുണ്ട്.
നമ്മുടെ ഭരണ സംവിധാനങ്ങൾക്ക് നിരവധി കാര്യങ്ങൾ ഈ അവസരത്തിൽ ചെയ്യാൻ സാധിക്കും
കോവിഡ് അനുബന്ധ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടാൻ പ്രത്യേക സംവിധാനം ആവശ്യമുണ്ട്. അപകടസാധ്യത കൂടിയ വ്യക്തികൾക്ക് പ്രത്യേക സേവനങ്ങളും നമ്മൾ നൽകേണ്ടതുണ്ട്. മാനസികാരോഗ്യ സേവനങ്ങൾ കൂടുതൽ വ്യക്തികളിലേക്ക് എത്തിക്കാൻ പ്രാഥമികആരോഗ്യകേന്ദ്രങ്ങളിൽ അടക്കം ഈ സേവനം നൽകാൻ സാധിക്കണം. ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചും ഫോൺ മുഖാന്തരവും കൂടുതൽ മാനസികാരോഗ്യ സേവനങ്ങൾ നൽകാൻ സാധിക്കണം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആത്മഹത്യാ പ്രതിരോധ ഹെൽപ് ലൈൻ വഴി ഏറ്റവും ആവശ്യമുള്ളവർക്ക് ഉടനടി സേവനങ്ങൾ നൽകണം. ഇതിനായി മാനസികാരോഗ്യ വിദഗ്ധരെ കൂടുതലായി ഉൾപ്പെടുത്തുകയും നിലവിലുള്ളവർക്ക് കൂടുതൽ പരിശീലനം നൽകുകയും ചെയ്യേണ്ടതുണ്ട്.
കൂടുതൽ മാനസികാരോഗ്യ സേവനങ്ങൾ ആവശ്യമുള്ളവർക്കും തുടർ സേവനങ്ങൾ ആവശ്യമുള്ളവർക്കും വേണ്ട സംവിധാനങ്ങൾ ഉണ്ടാകണം. ഇതിനൊപ്പം ലഹരി ഉപയോഗം മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് പ്രത്യേക പരിഗണനയും സേവനങ്ങളും നൽകേണ്ടതുണ്ട്. സാമൂഹികമായ വേർതിരിവുകൾ കുറച്ചു കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളും സർക്കാർ ചെയ്യേണ്ടതുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിലെ വ്യക്തികൾക്ക് പ്രത്യേക പരിഗണന നൽകുകയും അവർക്ക് ആവശ്യമായ സാമൂഹിക, സാമ്പത്തിക, ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യണം.
സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് സഹായം നൽകുന്നതിനുള്ള സംവിധാനവും ഒരുക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ജോലി നഷ്ടപ്പെടുകയും മറ്റ് സാമ്പത്തിക സ്രോതസ്സുകൾ ഒന്നും ഇല്ലാതിരിക്കുകയും ചെയ്യുന്ന വ്യക്തികൾക്കും പ്രായമായവർക്കും സ്ത്രീകൾക്കും കൂടുതൽ പരിഗണന നൽകേണ്ടതുണ്ട്. ഏറ്റവും പ്രധാനമായി മാനസികാരോഗ്യത്തെക്കുറിച്ചും, മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ആത്മഹത്യാ പ്രതിരോധത്തെക്കുറിച്ചും, സമൂഹത്തിന്റെ അറിവ് വർധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും നമ്മൾ ഒരുക്കണം.
മറ്റൊരു മാർഗം എല്ലാ ജില്ലകളിലും കമ്യൂണിറ്റി മെഡിസിന്റെ ഭാഗമായി ആത്മഹത്യ പ്രതിരോധകേന്ദ്രങ്ങൾ സ്ഥാപിക്കുക എന്നതാണ്. കേരളത്തില്‍ കൂട്ട ആത്മഹത്യകള്‍ നടക്കുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ നോക്ക് കുത്തിയായി നില്‍ക്കുന്നു. വര്‍ധിച്ച് വരുന്ന ആത്മഹത്യകളെക്കുറിച്ച് അന്വേഷിക്കുവാനോ ഇതിന്റെ കാരണം കണ്ടെത്താനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സര്‍ക്കാരിന്റെ ഈ ഉദാസീനത വന്‍ വിപത്തിലേക്കാണ് നയിക്കുന്നത്.