കാസർഗോഡ് : ജില്ലയിലെ തൃക്കരിപ്പൂരിൽ എട്ട് വയസുകാരന് സൂര്യാതപമേറ്റു. പ്രദേശത്ത് കടുത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിദ്യാർത്ഥിയായ ഇഷാന്റെ കഴുത്തിനാണ് പൊള്ളലേറ്റത്. വീടിന് സമീപത്തെ ക്ഷേത്രോത്സവത്തിനിടെ ആണ് സൂര്യാതപമേറ്റത്. വേനൽചൂട് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ഇന്ന് മുതൽ സംസ്ഥാനത്ത് ചൂടിന് നേരിയ ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
യെല്ലോ അലേർട്ട് ഉൾപ്പെടെ പിൻവലിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇടുക്കിയും വയനാടുമൊഴികെ മറ്റ് പന്ത്രണ്ട് ജില്ലകളിലും യെല്ലോ അലേർട്ട് ഉണ്ടായിരുന്നു. നിരവധി പേർക്ക് ഇതിനോടകം കേരളത്തിൽ സൂര്യാതപം ഏറ്റിരുന്നു. തളർച്ച അനുഭവപ്പെട്ടാൽ ഉടനെ വൈദ്യസഹായം തേടണം. മറ്റാരെയെങ്കിലും അത്തരം സാഹചര്യത്തിൽ കാണുകയാണെങ്കിൽ അവരെ തണലിലേക്ക് മാറ്റി കിടത്തുകയും ശരീരം തണുപ്പിക്കാൻ ശ്രമിക്കുകയും ഉടനടി വൈദ്യസഹായം നൽകുകയും ചെയ്യേണ്ടതാണ് എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.






























