തിരുവനന്തപുരം : കെപിസിസി പുനഃസംഘടനയിൽ കോൺഗ്രസ് നേതാക്കൾ അടക്കം ആരും നൂറു ശതമാനം തൃപ്തരല്ലെന്ന് സമ്മതിച്ച് സണ്ണി ജോസഫ്. പരാതികൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് പ്രതികരിച്ച അദ്ദേഹം സമുദായങ്ങളുടെ വ്യക്തിപരമായ പരാതികൾക്ക് മറുപടി പറയുന്നില്ലെന്നും വ്യക്തമാക്കി. പരമാവധി എല്ലാവരോടും നീതി പുലർത്താൻ ശ്രമിച്ചിട്ടുണ്ട്. അഡീഷണൽ പട്ടിക വരുമോ എന്ന് കാത്തിരുന്ന് കാണാമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ചാണ്ടി ഉമ്മനെയും അബിന്‍ വര്‍ക്കിയെയും പരിഗണിക്കാത്തതിൽ ഓര്‍ത്തഡോക്‌സ് സഭയുടെ വിമര്‍ശനം ശ്രദ്ധയില്‍പെട്ടിട്ടില്ല. കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് സഭയുടെ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ അല്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. അതേസമയം, കെപിസിസി ജംബോ പട്ടികക്കെതിരെ കോൺഗ്രസിനുള്ളിൽ പ്രതിസന്ധി മൂർഛിക്കുകയാണ്. പുനഃസംഘടനയിൽ എ, ഐ വിഭാഗങ്ങളെ തഴഞ്ഞതിനൊപ്പം യുവാക്കളെ തഴഞ്ഞുവെന്ന ആക്ഷേപവും ശക്തമാണ്.





























