ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിനിടെ പaലീസ് നടത്തിയ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുടെയും മറ്റ് ബയോമെട്രിക് ഡിജിറ്റൽ നിരീക്ഷണങ്ങളുടെയും ഉപയോഗത്തിനെതിരെ രാജ്യസഭാ എംപി എ.എ റഹീം സമർപ്പിച്ച ഹർജി സുപ്രിംകോടതി പരിഗണിക്കുന്നു. ഹർജിയിൽ കേന്ദ്ര സർക്കാരിനും ഡൽഹി പോലീസിനും കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള മറ്റ് ഹരജികൾക്കൊപ്പം ഈ കേസും കോടതി ടാഗ് ചെയ്തിട്ടുണ്ട്.
സിജെപി സമരത്തിന് നേരെയുണ്ടായ പൊലീസ് നടപടി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് എ.എ റഹീം എംപി ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജന്തർ മന്തറിൽ നടന്ന സമാധാനപരമായ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരുടെ മുഖവിവരങ്ങൾ ശേഖരിക്കുന്നത് മൗലികാവകാശങ്ങളുടെയും സ്വകാര്യതയുടെയും ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിസിടിവി ക്യാമറകൾ, ഡ്രോണുകൾ, മൊബൈൽ കമാൻഡ് ആൻഡ് കൺട്രോൾ വെഹിക്കിളുകൾ തുടങ്ങിയവ ഉപയോഗിച്ചാണ് ഡൽഹി പോലീസ് പ്രതിഷേധക്കാരുടെയും മാധ്യമപ്രവർത്തകരുടെയും മറ്റും ദൃശ്യങ്ങൾ പകർത്തിയത്.
എന്നാൽ ഈ ബയോമെട്രിക് നിരീക്ഷണത്തിന് ഡൽഹി പോലീസിന് നിയമപരമായ അധികാരമില്ല. ഡൽഹി പോലീസിന്റെ സ്റ്റാൻഡിങ് ഓർഡറുകളോ ക്രിമിനൽ പ്രൊസീജിയർ (ഐഡന്റിഫിക്കേഷൻ) ആക്ട് 2022 ഇത്തരം നിരീക്ഷണങ്ങളെ അനുവദിക്കുന്നില്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. കൂടാതെ 2017ലെ കെഎസ് പുട്ടുസ്വാമി കേസിലെ സ്വകാര്യതയുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയുടെ ലംഘനമാണിതെന്നും എംപി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.































