ന്യൂഡൽഹി: ബ്രോഷറുകളിലും പ്ലാനുകളിലും ഉപഭോക്താക്കൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ പിന്നീട് വെറും ‘മാർക്കറ്റിംഗ് തന്ത്രം’ മാത്രമായിരുന്നുവെന്ന് പറഞ്ഞ് റിയൽ എസ്റ്റേറ്റ് നിർമാതാക്കൾക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് സുപ്രീം കോടതി. പ്ലാനുകളിലും ബ്രോഷറുകളിലും വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങളും നിർമാണങ്ങളും അതേ രീതിയിൽ യാഥാർഥ്യമാക്കേണ്ടത് കമ്പനികളുടെ ബാധ്യതയാണെന്നും കോടതി വ്യക്തമാക്കി.
ഗുരുഗ്രാം സെക്ടർ 82 എയിലെ ഡിഎൽഎഫ് ഹോം ഡെവലപ്പേഴ്സിന്റെ ‘ദി പ്രൈമസ്’ ഹൗസിങ് പദ്ധതിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം. പദ്ധതിയിൽ വാഗ്ദാനം ചെയ്ത 24 മീറ്റർ വീതിയുള്ള റോഡ് നിർമിച്ച് പരിപാലിച്ചില്ലെന്നതടക്കമുള്ള പരാതികളാണ് കോടതിക്ക് മുന്നിലെത്തിയത്.
ഫ്ലാറ്റുകൾ കൈമാറിയ സമയത്ത് വാഗ്ദാനം ചെയ്ത പല സൗകര്യങ്ങളും യാഥാർഥ്യമായില്ലെന്നാണ് ഫ്ലാറ്റ് ഉടമകളുടെ ആരോപണം. കൃഷിഭൂമിയാൽ ചുറ്റപ്പെട്ട പ്രദേശത്താണ് തങ്ങൾ താമസിക്കുന്നതെന്നും ആവശ്യമായ റോഡ്, വെളിച്ചം, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമല്ലെന്നും ഉടമകൾ കോടതിയെ അറിയിച്ചു.
































