ന്യൂഡൽഹി: വിമാനയാത്രാ നിരക്കുകൾ നിയന്ത്രിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ചട്ടങ്ങളുടെ പകർപ്പ് രണ്ടാഴ്ചയ്ക്കകം ഹാജരാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. വിമാന ടിക്കറ്റുകളുടെ നിരക്കിൽ ഉണ്ടാകുന്ന പ്രവചനാതീതമായ വർധന നിയന്ത്രിക്കാൻ മാർഗനിർദേശങ്ങൾ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദ്ദേശം.ഇതിനകം തന്നെ വിമാനയാത്രാ നിരക്കുകൾ നിയന്ത്രിക്കുന്നതിനായി ചട്ടങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും അവ 30 ദിവസത്തിനകം പാർലമെന്റിന്റെ ഇരു സഭകളുടെയും പരിഗണനയ്ക്കായി സമർപ്പിക്കുമെന്നുമായിരുന്നു കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചത്. പാർലമെന്റിൽ അവതരിപ്പിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ, ചട്ടങ്ങളുടെ പകർപ്പ് രണ്ടാഴ്ചയ്ക്കകം സീൽ ചെയ്ത കവറിൽ കോടതിയിൽ സമർപ്പിക്കണമെന്നായിരുന്നു ഡിവിഷൻ ബെഞ്ചിൻ്റെ നിർദ്ദേശം.
‘സർക്കാർ സമർപ്പിച്ച വിശദീകരണം പരിഗണിച്ച്, രൂപീകരിച്ചിട്ടുള്ള ചട്ടങ്ങളുടെ പകർപ്പ് പാർലമെന്റിൽ അവതരിപ്പിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് നോക്കാതെ രണ്ടാഴ്ചയ്ക്കകം സീൽ ചെയ്ത കവറിൽ കോടതിയിൽ ഹാജരാക്കണം. കേസ് ഓഗസ്റ്റ് 3-ന് വീണ്ടും പരിഗണിക്കും’ എന്നായിരുന്നു കോടതിയുടെ ഉത്തരവ്.കേന്ദ്രസർക്കാരിനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനുമെതിരെ സമർപ്പിച്ച ഹർജിയിൽ വിമാനടിക്കറ്റ് നിരക്കുകൾക്ക് വ്യക്തമായ നിയന്ത്രണച്ചട്ടങ്ങൾ കൊണ്ടുവരണമെന്നാണ് പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. അമിതമായ ‘സർജ് പ്രൈസിങ്’ നിയന്ത്രിക്കണമെന്നും, ബാഗേജ് ഉൾപ്പെടെയുള്ള അധിക നിരക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും, ടിക്കറ്റ് റദ്ദാക്കലിനും പണം മടക്കിനൽകുന്നതിനും ഏകീകൃത മാനദണ്ഡങ്ങൾ നിശ്ചയിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
യാത്രക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ അധികാരമുള്ള സ്വതന്ത്ര വ്യോമയാന നിയന്ത്രണ അതോറിറ്റി രൂപീകരിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കുംഭമേളയും മറ്റ് പ്രധാന ഉത്സവങ്ങളും നടക്കുന്ന സമയങ്ങളിൽ വിമാനക്കമ്പനികൾ യാത്രക്കാരെ ചൂഷണം ചെയ്യുന്ന തരത്തിൽ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തുന്നതിനെതിരെ നേരത്തെ 2026 ജനുവരി 21-ന് കേസ് പരിഗണിച്ചപ്പോൾ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ‘കുംഭമേളക്കാലത്ത് നിങ്ങൾ നടത്തിയ ചൂഷണം നോക്കൂ’ എന്നായിരുന്നു ജസ്റ്റിസ് സന്ദീപ് മേത്തയുടെ പരാമർശം.
‘കുംഭമേള മാത്രമല്ല, എല്ലാ ഉത്സവസമയങ്ങളിലും ഇതുതന്നെയാണ് സ്ഥിതി’ എന്നായിരുന്നു ഇതിന് മറുപടിയായി ജസ്റ്റിസ് വിക്രം നാഥ് ചൂണ്ടിക്കാണിച്ചത്. ‘പ്രയാഗ്‌രാജും ജോധ്പൂരും പോലുള്ള നഗരങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ, ഉത്സവസമയങ്ങളിൽ വിമാനടിക്കറ്റ് നിരക്ക് സാധാരണ ദിവസങ്ങളേക്കാൾ മൂന്നിരട്ടിയോളം ഉയരുന്നതായി കാണാ’മെന്നും ജസ്റ്റിസ് മേത്ത നിരീക്ഷിച്ചിരുന്നു. ഈ വിഷയം സർക്കാർ ഏറ്റവും പ്രാധാന്യത്തോടെ പരിശോധിച്ചുവരുകയാണെന്നായിരുന്നു കേന്ദ്ര സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാട്.































