ന്യൂഡൽഹി : തമിഴ്‌നാട്ടിൽ ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യംചെയ്ത് തമിഴ്‌നാട് സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നടപടി. ഹൈക്കോടതി ഉത്തരവിൽ ‘തിരുത്തൽ’ ആവശ്യമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ബക്രീദ് ദിനത്തിലോ മറ്റ് ദിവസങ്ങളിലോ സംസ്ഥാനത്ത് പശുക്കളെയോ പശുക്കിടാങ്ങളെയോ അറക്കുന്നത് തടയണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്നാട് സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. പാൽ ഉൽപ്പാദനം സംരക്ഷിക്കുന്നതിനും ഗ്രാമീണ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുമാണ് നിരോധനം എന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.
1976-ലെ ഒരു സർക്കാർ ഉത്തരവ് നടപ്പിലാക്കിക്കൊണ്ടാണ് മെയ് 27-ന് ഹൈക്കോടതി ഈ നിരോധനം ഏർപ്പെടുത്തിയത്. ഭരണഘടനയുടെ 48-ാം അനുച്ഛേദം പശുക്കളെ അറക്കുന്നത് തടയാൻ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിക്കുന്നുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഇതിനെ ചോദ്യംചെയ്തു. പത്ത് വർഷത്തിലധികം പ്രായമുള്ള, ജോലി ചെയ്യിപ്പിക്കാനോ പ്രജനനത്തിനോ ശേഷിയില്ലെന്ന് സർട്ടിഫിക്കറ്റുള്ള കന്നുകാലികളെ വധത്തിന് വിധേയമാക്കാമെന്നാണ് തമിഴ്‌നാട് മൃഗസംരക്ഷണ നിയമം 1958 പറയുന്നത്. എന്നാൽ, മദ്രാസ് ഹൈക്കോടതിയുടെ ഗോവധനിരോധന ഉത്തരവ് ഇതിന് വിരുദ്ധമാണെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.
ചില പ്രത്യേക വിഭാഗത്തിലുള്ള പശുക്കളെ നിശ്ചിത സ്ഥലങ്ങളിൽ അറക്കാൻ നിയമം അനുവദിക്കുന്നുണ്ടെന്നും കോടതി ഉത്തരവ് ഈ നിയമവ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്നും സർക്കാർ വാദിച്ചു. തുടർന്നാണ് വിജയ് സർക്കാരിന് അനുകൂലമായ വിധിയുണ്ടായത്. ഹൈക്കോടതി ഉത്തരവിൽ ‘തിരുത്തൽ’ ആവശ്യമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. മുതിർന്ന അഭിഭാഷകനായ ഡോ. അഭിഷേക് മനു സിങ്‌വി ആണ് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായത്.





























