ചെന്നൈ: തമിഴ്‌നാട്ടിലെ കരൂർ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതിയുടെ നിർണായക വിധി വരാനിരിക്കെ, ഹർജിക്കാർ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഡിഎംകെ. രണ്ട് ഹർജിക്കാർ ഉന്നയിച്ച അവകാശവാദങ്ങൾ വ്യാജമാണെന്നും, ‘മരിച്ചയാളുടെ ബന്ധു’ എന്ന് പറഞ്ഞുള്ള വാദം തെറ്റാണെന്നും ഡി.എം.കെ. സംഘടന സെക്രട്ടറി ആർഎസ് ഭാരതി പറയുന്നു. ഈ വസ്തുതകൾ കോടതി പരിഗണിച്ച് തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ കോടതിയുടെ പല ചോദ്യങ്ങളും തമിഴ്‌നാട് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. കരൂർ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിനെതിരായ ഹർജികളിലാണ് സുപ്രീംകോടതി ഉത്തരവ് പറയാനായി മാറ്റിയത്.
ആൾക്കൂട്ട ദുരന്തങ്ങൾ ഒഴിവാക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ വേണമെന്ന് കാട്ടി നൽകിയ ഹർജിയിൽ എന്തിനാണ് ഹൈക്കോടതി പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ച ഉത്തരവിറക്കിയതെന്ന് സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു. സംഭവസ്ഥലത്ത് നിന്ന് പോലീസിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് പിന്മാറിയതെന്നും ഹൈക്കോടതിയുടെ പരാമർശങ്ങൾ അതിരുകടന്നതാണെന്നും ടി.വി.കെ. അഭിഭാഷകർ കോടതിയിൽ വാദിച്ചു. എസ് ഐ ടി അന്വേഷണത്തിൽ ടിവികെയും അപകടത്തിൽ മരിച്ച ചില ഇരകളുടെ കുടുംബവും അതൃപ്തി അറിയിക്കുകയും ചെയ്തു.





























