ന്യൂഡൽഹി : ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ ഹർജികൾ ഓഗസ്റ്റ് 2 മുതൽ സുപ്രീം കോടതി പരിഗണിക്കും. തിങ്കൾ, വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ ഹർജികളിൽ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അറിയിച്ചു. ആർട്ടിക്കിൾ 370 എടുത്തുകളയുന്നതുമായി ബന്ധപ്പെട്ട് 23 ഓളം ഹർജികളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. 2020 മാർച്ച് രണ്ടിന് ശേഷം ഇതാദ്യമായാണ് ഈ വിഷയം സുപ്രീംകോടതി പരിഗണിക്കുന്നത്. ഇന്ന് വാദം കേൾക്കുന്നതിനിടെ എല്ലാ കക്ഷികളോടും ജൂലൈ 27 നകം മറുപടി നൽകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. വിഷയത്തിൽ എല്ലാ കക്ഷികളും ജൂലൈ 27നകം മറുപടി നൽകണമെന്നും അതിനുശേഷം മാറ്റങ്ങളൊന്നും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. കൂടാതെ വിചാരണ സുഗമമാക്കുന്നതിന് രണ്ട് അഭിഭാഷകരെ നോഡൽ അഭിഭാഷകരായി കോടതി നിയമിച്ചിട്ടുണ്ട്.
അതേസമയം ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ തങ്ങളുടെ ഹർജികൾ പിൻവലിക്കണമെന്ന് ഐഎഎസ് ഓഫീസർ ഷാ ഫൈസലും ആക്ടിവിസ്റ്റ് ഷെഹ്‌ല റാഷിദും ആവശ്യപ്പെട്ടു. ഹർജിയിൽ നിന്ന് പിന്മാറാൻ സുപ്രീം കോടതി ഇരുവർക്കും അനുമതി നൽകി. ചൊവ്വാഴ്ച വാദം കേൾക്കുന്നതിനിടെ കേന്ദ്രത്തിന്റെ പുതിയ സത്യവാങ്മൂലം പരിഗണിക്കാനും സുപ്രീം കോടതി വിസമ്മതിച്ചു. 2019 ഓഗസ്റ്റ് 5 നാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാൻ കേന്ദ്രം തീരുമാനിച്ചത്.





























