തൃശ്ശൂർ: ഗുരുവായൂർ നഗരസഭയിൽ എംപി ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോൺഗ്രസും ബിജെപിയും തമ്മിൽ രാഷ്ട്രീയ പോര് മുറുകുന്നു. പ്രാദേശിക വാർഡ് കൗൺസിലർമാരെ അറിയിക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി പദ്ധതികൾ ഉദ്ഘാടനം ചെയ്തെന്നും പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടപ്പാക്കിയ പദ്ധതിയെ ബിജെപിയുടെ പാർട്ടി പരിപാടിയാക്കി മാറ്റിയെന്നുമാണ് കോൺഗ്രസ് ആരോപിക്കുന്നത്. തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലെ വികസന സംരംഭങ്ങളുടെ ഭാഗമായാണ് ഗുരുവായൂർ, പാവറട്ടി നിയമസഭാ മണ്ഡലങ്ങളിലെ തെരുവ് വിളക്ക് പദ്ധതികളും റോഡ് വികസനങ്ങളും പൂർത്തിയാക്കിയതെന്ന് സുരേഷ് ഗോപി പറഞ്ഞു.
ജനങ്ങൾക്ക് നൽകിയ വികസന വാഗ്ദാനങ്ങൾ പാലിക്കുകയാണെന്നും തൃശ്ശൂരിന്റെ സർവതോന്മുഖമായ വികസനത്തിന് താൻ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുവായൂർ സമൂഹമഠം റോഡ്, ചെമ്പൈ സംഗീത അക്കാദമിക്ക് സമീപമുള്ള മുള്ളത്ത് റോഡ്, ഗാന്ധിനഗർ റോഡ്, അച്ചനത്ത് റോഡ്, രാജ ഹാൾ വെള്ളാട്ട് ലൈൻ റോഡ് എന്നിവിടങ്ങളിലാണ് മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. ഇതുകൂടാതെ പാവറട്ടിയിലെ നൂറുദ്ദീൻ മെമ്മോറിയൽ റോഡ്, ഛത്രപതി ശിവജി റോഡ്, ജനമൈത്രി റോഡ്, പെരിങ്ങാട്ട് ചുക്ക് ബസാർ റോഡ് എന്നിവയുടെ നവീകരണവും പൂർത്തിയായതായി മന്ത്രി പറഞ്ഞു.






























