തൃശൂർ: പിണറായിയുടേയും സതീശന്‍റെയും ദേഷ്യം തനിക്കില്ലെന്ന് സുരേഷ് ഗോപി എംപി. തന്‍റെ ദേഷ്യം വേറെ തരമാണ്. കസേര മാറ്റുന്നതാണ് പ്രശ്നം. പ്ലാസ്റ്റിക് കസേര വേണം. തനിക്ക് നടുവേദനയുണ്ടെന്നും എംപി പറഞ്ഞു. കുഷ്യനുള്ള സീറ്റ് വേണ്ട. തന്‍റെ ദേഷ്യം പിണറായിയുടെ ദേഷ്യമല്ല. ഏഴിന് പരിപാടി വച്ചിട്ട് താൻ 6.50ന് വന്നു. ഒരാളും ഉണ്ടായില്ല. പിന്നെ ദേഷ്യം വരാതിരിക്കുമോ എന്നും സുരേഷ് ഗോപി ചോദിച്ചു. അന്തിക്കാട് സി സി മുകുന്ദന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി സി മുകുന്ദൻ തനിക്ക് വല്യേട്ടനാണ്. ഉൾക്കരുത്തുണ്ട് മുകുന്ദന്, വർത്തമാനത്തിലെ ശക്തിയുണ്ട്. മുകുന്ദേട്ടൻ എന്നു എന്നു മാത്രമേ വിളിക്കൂ എന്നും എംപി പറഞ്ഞു. എഫ്‍സിആർഎ വിഷയത്തിൽ ക്രിസ്തീയ സഭകൾക്ക് പേടിയില്ലെന്നും സുരേഷ് ഗോപി അവകാശപ്പെട്ടു.
കൃത്യമായ കണക്ക് കൊടുത്താൽ എഫ്‍സിആർഎ കുഴപ്പമില്ല. ക്രിസ്തീയ സഭകളുടെ സ്ഥാപനങ്ങൾക്ക് ഇതു പ്രശ്നമാകില്ല. ബിഷപ്പുമാർക്ക് ഓഡിയോ സന്ദേശം അയച്ചുവെന്നും അദ്ദേഹം പറഞ്ഞു. യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ വിഷയത്തിൽ പ്രതികരിക്കാൻ സുരേഷ് ഗോപി തയാറായില്ല. താൻ ആരുടെയും കാര്യത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിൽ, മുകേഷ് എന്നിവരുടെ വിഷയത്തിലും അഭിപ്രായം പറഞ്ഞിട്ടില്ലെന്നും എംപി പറഞ്ഞു.





























