ന്യൂഡല്‍ഹി : അഖിലേന്ത്യ മഹിളാകോൺഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് കോൺഗ്രസിൽ നിന്ന് രാജിവെച്ചു. സുഷ്മിത ട്വിറ്ററിലെ പ്രൊഫൈൽ മുൻ കോൺഗ്രസ് പ്രവർത്തക എന്നാക്കിയിട്ടുണ്ട്. നേതൃത്വവുമായി പിണങ്ങി നിൽക്കുകയായിരുന്നു സുഷ്മിത ദേവ്. പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് സുഷ്മിത രാജിക്കത്ത് നൽകി.
ജീവിതത്തിൽ ഒരു പുതിയ അദ്ധ്യായം തുടങ്ങുകയാണെന്ന് സുഷ്മിത ദേവ് പ്രതികരിച്ചു. സുഷ്മിത തൃണമൂൽ കോൺഗ്രസിലേക്ക് പോകുമെന്നാണ് അഭ്യൂഹം. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള കൂടിക്കാഴ്ച ഇന്നുണ്ടാകുമെന്നും സൂചനകൾ പുറത്തുവരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ അസമിലെ സീറ്റ് വിഭജനത്തിലെ അസംതൃപ്തിയെത്തുടർന്നാണ് സുഷ്മിത രാജി ഭീഷണി മുഴക്കിയിരുന്നുത്. സുഷ്മിത ദേവിനെ അനുനയിപ്പിക്കാൻ പ്രിയങ്ക ഗാന്ധി ഇടപെട്ടതും വാർത്തയായിരുന്നു.
അസമിൽ എ.ഐ.യു.ഡി.എഫുമായുള്ള കോൺഗ്രസിന്റെ സഹകരണത്തെ സുഷ്മിത നേരത്തെ എതിർത്തിരുന്നു. സീറ്റ് വിഭജനം കൂടിയായതോടെ അതൃപ്തി കടുത്തു. ഇതോടെയാണ് സുഷ്മിത രാജിസന്നദ്ധത അറിയിച്ചത്. സുഷ്മിത ദേവ് പാർട്ടി വിടില്ലെന്നാണ് അന്ന് അസം പാർട്ടി നേതൃത്വം പറഞ്ഞത്. ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. അത് ചർച്ചയിലൂടെ പരിഹരിക്കുമെന്നും സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു.