കൊച്ചി: സ്വപ്‌ന സുരേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചില്ല. സ്വപ്‌നയ്ക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതിനെ കേന്ദ്രവും എന്‍.ഐ.എയും എതിര്‍ത്തു. എന്‍.ഐ.എ കേസ് ഏറ്റെടുത്ത പശ്‌ചാത്തലത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നത് കോടതി ചൊവാഴ്ചത്തേക്ക് മാറ്റി. സന്ദീപിനും സരിത്തിനും കേസില്‍ പങ്കുണ്ടെന്നും സ്വപ്‌നയെ കസ്റ്റഡിയില്‍ വേണമെന്നും കേന്ദ്രം വ്യക്തമാക്കി.
സ്വപ്ന ഓണ്‍ലൈന്‍ വഴിയാണ് ജാമ്യഹര്‍ജി നല്‍കിയത്. ജാമ്യഹര്‍ജിയില്‍ യു.എ.ഇ കോണ്‍സല്‍ ജനറലിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരായാണ് സ്വപ്ന ആരോപണം ഉന്നയിക്കുന്നത്. കോണ്‍സല്‍ ജനറലിനായി വന്ന ബാഗേജ് വിട്ടുകൊടുക്കുന്നത് വൈകിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ആവശ്യപ്രകാരം ഇടപെടുക മാത്രമാണ് ചെയ്തിട്ടുള്ളത്.
സ്വര്‍ണക്കടത്തുമായി ബന്ധമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണങ്ങള്‍ മാദ്ധ്യമസൃഷ്ടിയാണെന്നും സ്വപ്ന ചൂണ്ടിക്കാട്ടി. അന്വേഷണവുമായി സ്വപ്ന ഏതുരീതിയിലും സഹകരിക്കുമെന്ന് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയ അഭിഭാഷകന്‍ ടി.കെ.രാജേഷ്കുമാര്‍ വ്യക്തമാക്കിയിരുന്നു. തന്‍റെ നിരപാരാധിത്വം വ്യക്തമാക്കാന്‍ കോണ്‍സല്‍ ജനറല്‍ നല്‍കിയ സ്വഭാവ സര്‍ട്ടിഫിക്കറ്റും സ്വപ്ന ജാമ്യഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്‍റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം അഡ്വ.കെ. രാംകുമാറാണ് കസ്റ്റംസിന് വേണ്ടി കോടതിയില്‍ ഹാജരായത്. കോണ്‍സുലേറ്റിന്‍റെ ചാര്‍ജുള്ള വ്യക്തിയുടെ നിര്‍ദ്ദേശ പ്രകാരം താന്‍ ഈ സംഭവത്തില്‍ ഇടപെട്ടതായി സ്വപ്ന തന്നെ ജാമ്യപേക്ഷയിലൂടെ സമ്മതിച്ചിട്ടുണ്ടന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന സ്വപ്നയ്ക്കും സന്ദീപിനും വേണ്ടിയുള്ള തിരച്ചില്‍ കസ്റ്റംസ് ഊര്‍ജി തമാക്കുന്നതിനിടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചത്.
ജൂണ്‍ 30നാണ് 30 കിലോ സ്വര്‍ണ്ണമടങ്ങിയ ബാഗേജ് തിരുവന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്സിലെത്തിയത്. ബാഗേജ് വിട്ടുകിട്ടാതെ വന്നതോടെ കസ്റ്റംസിനെ ബന്ധപ്പെടാന്‍ യു.എ.ഇ കോണ്‍സുലേറ്റിന്‍റെ ചാര്‍ജുള്ള വ്യക്തി ആവശ്യപ്പെട്ടു. ഇതനുസരിച്ച് കസ്റ്റംസ് അസി.കമ്മീഷണറെ താന്‍ ബന്ധപ്പെട്ടെന്ന് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സ്വപ്ന വ്യക്തമാക്കിയിരുന്നു.