ന്യൂഡൽഹി : സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുന്നോടിയായി നിയമ മന്ത്രാലയത്തിന്റെയും സർക്കാർ അഭിഭാഷകരുടെയും നിയമോപദേശം തേടി. സ്വപ്നയുടെ ജാമ്യം റദ്ദാക്കാൻ കേന്ദ്ര സർക്കാരും സുപ്രീം കോടതിയെ സമീപിച്ചേക്കും. സാങ്കേതിക കാരണങ്ങളാലാണ് സ്വപ്നയുടെ കരുതൽ തടങ്കൽ കേരള ഹൈക്കോടതി റദ്ദാക്കിയത്.
ഒരു വ്യക്തിയെ കരുതൽ തടങ്കലിൽ വെക്കണമെങ്കിൽ അയാൾ പുറത്തിറങ്ങിയാൽ സമാനമായ കുറ്റം ചെയ്യുമെന്ന് ഉറപ്പാക്കുന്ന രേഖകൾ ഹാജരാക്കേണ്ടതുണ്ട്. എന്നാൽ ഈ രേഖകൾ ഹാജരാക്കുന്നതിൽ വീഴ്ചയുണ്ടായി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സ്വപ്നയുടെ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കിയത്. സ്വപ്നയെ കരുതൽ തടങ്കലിൽ വെക്കുമ്പോൾ തന്നെ അവർ എൻ.ഐ.എ. കേസിലെ ജുഡീഷ്യൽ റിമാൻഡിൽ തുടരുകയായിരുന്നു. ഇക്കാര്യവും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ സ്വർണ്ണക്കടത്ത് കേസിലെ മറ്റ് ആറ് പ്രതികളുടെ കരുതൽ തടങ്കലിൽ ഇടപെടാൻ കോടതികൾ വിസമ്മതിച്ചിരുന്നു. ഏറ്റവും ഒടുവിൽ കെ.ടി. റമീസിന്റെ കരുതൽ തടങ്കലിന് എതിരെ സഹോദരൻ കെ.ടി. റൈഷാദ് നൽകിയ ഹർജിയും സുപ്രീംകോടതി തള്ളിയിരുന്നു. വസ്തുതകൾ ഇതാണെന്ന് ഇരിക്കെ സ്വപ്നയ്ക്ക് മാത്രം ഇളവെന്തിന്, കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു എന്ന കാര്യത്തിൽ അവ്യക്തത ഉണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
കേസിലെ മറ്റ് പ്രതികളുടെ കരുതൽ തടങ്കൽ റദ്ദാക്കാത്തതിനാൽ സ്വപ്നയ്ക്ക് എതിരെ അപ്പീൽ നൽകാൻ സർക്കാരിന് നിയമ ഉപദേശം ലഭിച്ചു. കരുതൽ തടങ്കൽ കാലാവധി കഴിയാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ആയിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ. സ്വപ്നയുടെ ജാമ്യം റദ്ദാക്കുന്നതിന് സുപ്രീം കോടതിയെ സമീപിക്കുന്നതിന് ഉളള നടപടികളും അന്വേഷണ ഏജൻസികൾ ആരംഭിച്ചതായാണ് സൂചന.































