തിരുവനന്തപുരം : സ്വർണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ പേരു പറയാൻ അന്വേഷണ ഏജൻസികൾ സമ്മർദം ചെലുത്തുന്നുവെന്ന് പ്രതി സ്വപ്ന സുരേഷിന്റെതായി പുറത്തുവന്ന ശബ്ദസന്ദേശത്തെക്കുറിച്ച് ജയിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. സൗത്ത് സോൺ എഐജി സ്വപ്ന സുരേഷിനെ തടവിൽ പാർപ്പിച്ചിരിക്കുന്ന അട്ടക്കുളങ്ങര വനിതാ ജയിലിലെത്തി വിവരങ്ങൾ ശേഖരിച്ചു. ശബ്ദം തന്റെതാണെന്നും എന്നാണ് റെക്കോർഡ് ചെയ്തതെന്നു അറിയില്ലെന്നുമാണ് സ്വപ്ന ഉദ്യോഗസ്ഥരോട് പറഞ്ഞത്.
ശബ്ദസന്ദേശം റെക്കോർഡ് ചെയ്തത് അട്ടക്കുളങ്ങര ജയിലിൽ വച്ചല്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലായതെന്നു ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു. സൈബർ സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശബ്ദം സ്വപ്നയുടേതാണോ, എവിടെവച്ചാണ് ശബ്ദം റെക്കോർഡ് ചെയ്തത് തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. ശബ്ദ സന്ദേശത്തിന്റെ ഒരു ഭാഗം മാത്രം എഡിറ്റ് ചെയ്തതാണ് പുറത്തുവന്നതെന്നും പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായി.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) ശബ്ദസന്ദേശത്തെക്കുറിച്ച് പരിശോധിക്കുന്നുണ്ട്. ജയിൽ അധികൃതരോട് ഇതു സംബന്ധിച്ച റിപ്പോർട്ട് ലഭ്യമാക്കാൻ കഴിയുമോ എന്ന കാര്യവും ആരാഞ്ഞു. ശബ്ദ സന്ദേശത്തിൽ പറയുന്ന തീയതിയിൽ എൻഫോഴ്സ്മെന്റ് സ്വപ്നയുടെ മൊഴിയെടുത്തിട്ടില്ല. മറ്റേതെങ്കിലും ഏജൻസിയുടെ കേസിന്റെ കാര്യമാണോ സന്ദേശത്തിലുള്ളതെന്നും പരിശോധിക്കുന്നു.
അന്വേഷണ ഏജൻസി കോടതിയിൽ കൊടുത്തിരിക്കുന്ന സ്റ്റേമെന്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെന്ന പേരിലാണ് ശബ്ദസന്ദേശം ആരംഭിക്കുന്നത്. ശിവശങ്കറിന്റെ ഒപ്പം താൻ ഒക്ടോബറിൽ യുഎഇയിൽ പോയി സിഎമ്മിനുവേണ്ടി സാമ്പത്തിക ചർച്ചയ്ക്കാണെന്നും അത് ഏറ്റുപറഞ്ഞാൽ മാപ്പുസാക്ഷിയാക്കാമെന്നു പറഞ്ഞതായും സ്വപ്നയുടേതെന്നു പ്രചരിക്കുന്ന ശബ്ദസന്ദേശത്തിലുണ്ട്.