തിരുവനന്തപുരം : മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം തുടർച്ചയായ മൂന്നാം വർഷവും തിരുവനന്തപുരം നഗരസഭ കരസ്ഥമാക്കി. 2023-24 വര്‍ഷത്തെ വിവിധ മേഖലകളിലെ പ്രവര്‍ത്തന മികവാണ് ഈ പുരസ്കാരത്തിന് അര്‍ഹമാക്കിയത്. ഇക്കാലയളവിലെ പദ്ധതി നിര്‍വ്വഹണ പ്രവര്‍ത്തനങ്ങളിലെ മികച്ച മുന്നേറ്റം, സദ്ഭരണം, കൗണ്‍സിലിന്റെയും, സ്റ്റാന്റിംഗ് കമ്മിറ്റികളുടെയും ചിട്ടയായ പ്രവര്‍ത്തനം, സംരംഭകത്വം, വികസന-ആരോഗ്യ-ശുചിത്വ-ക്ഷേമ പ്രവര്‍ത്തനങ്ങള്‍, നികുതിവരുമാനത്തിലെ വര്‍ദ്ധന, കേന്ദ്ര-സംസ്ഥാനാവിഷ്കൃത പദ്ധതികളുടെ കൃത്യമായ നടത്തിപ്പ്, ഓണ്‍ലൈന്‍ സേവനരംഗത്തെ മികവ്, ലൈഫ് ഭവന പദ്ധതി പ്രവര്‍ത്തനം, സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ പ്രവര്‍ത്തനം, പാലിയേറ്റീവ് കെയര്‍, ശുചീകരണ പ്രവര്‍ത്തനം/ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം, അങ്കണവാടികളുടെയും സാമൂഹ്യ സുരക്ഷാരംഗങ്ങളിലെയും മികവ്, വനിതാ ശിശുക്ഷേമ വികസനം, പട്ടികജാതി വികസനം എന്നീ വിവിധ മേഖലകളിലെ പ്രവര്‍ത്തനം വിലയിരുത്തിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചിട്ടുള്ളത്.
കൂടാതെ സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് നിരവധിയായ പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവില്‍ നടത്തിയിട്ടുള്ളത്. നഗരത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ സോളാര്‍ റൂഫ് സ്ഥാപിക്കുകയും തന്മൂലം 17000 കിലോവാട്ട് വൈദ്യുതി ലാഭിക്കാന്‍ കഴിയും. സിറ്റി സര്‍വ്വീസ് നടത്തുന്നതിനായി 115 ഇലക്ട്രിക് ബസുകള്‍ കെ എസ് ആര്‍ ടി സി യ്ക്ക് അനുവദിച്ചു. 100 ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ബി പി എല്‍ കുടുംബങ്ങള്‍ക്ക് നല്‍കി. 2000 ത്തിലധികം സോളാര്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. നഗരത്തിലെ സ്ട്രീറ്റ് ലൈറ്റുകള്‍ പൂര്‍ണമായി എല്‍ ഇ ഡി ആക്കുന്ന പ്രവൃത്തി പൂര്‍ത്തീകരണഘട്ടത്തിലാണ്. കരമന-കളിയിക്കവിള ദേശീയപാതയില്‍ കരമന മുതല്‍ പ്രാവച്ചമ്പലം വരെയുള്ള 1-ാം റീച്ചില്‍ എല്‍ ഇ ഡി സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. കൂടാതെ മികച്ച സെപ്റ്റേജ് മാലിന്യ ശേഖരണ സംസ്കരണ സംവിധാനം, മികച്ച ടാങ്കറിലൂടെയുള്ള കുടിവെള്ള വിതരണം, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്കൂട്ടറുകള്‍, വീല്‍ ചെയറുകള്‍, ഹിയറിംഗ് എയ്ഡുകള്‍, വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ്പ്, പഠനമുറികള്‍, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് മത്സ്യബന്ധനോപകരണങ്ങള്‍, വയോജനങ്ങളുടെ സേവനത്തിനായി വിവിധ പദ്ധതികള്‍, ഗുരുതരമായ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കാവശ്യമായ പദ്ധതികള്‍, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍, വയോമിത്രം പദ്ധതി, സായഹ്നം, സാക്ഷാത്കാരം, സാന്ത്വനം എന്നിങ്ങനെ മൂന്ന് കേന്ദ്രങ്ങളിലായി വയോജനങ്ങളെ സംരക്ഷിച്ചു വരുന്നു. അങ്കണവാടിയില്‍ പോഷകഹാര വിതരണം, നന്മ സ്കോളര്‍ഷിപ്പ്, വിശപ്പ് രഹിത നഗരം പദ്ധതി, ബധിരമൂക വിദ്യാര്‍ത്ഥികളുടെ സ്കൂളില്‍ 15 കോടിരൂപ ചെലവഴിച്ച് ഓഡിയോ വിഷന്‍ ലാബ് ഉള്‍പ്പെടെയുള്ള മികച്ച സംവിധാനം ഏര്‍പ്പെടുത്തി.
വിവിധ വിദ്യാലയങ്ങളില്‍ സ്മാര്‍ട്ട് ക്ലാസ് മുറികള്‍, നഗരത്തിലെ വിവിധ റോഡുകള്‍ ഉയര്‍ന്ന നിലവാരത്തില്‍ നവീകരിക്കുന്നതിന് സാധിച്ചു. വിവിധ വാര്‍ഡുകളില്‍ അങ്കണവാടി കെട്ടിടങ്ങള്‍, സ്കൂളുകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്ന പദ്ധതികള്‍, ഏറ്റവുമധികം ക്ഷേമപെന്‍ഷനുകള്‍ അനുവദിക്കുന്ന നഗരസഭ, വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിലെ മികച്ച മാതൃക, മാലിന്യ സംസ്കരണത്തിനായി വിവിധയിടങ്ങളില്‍ ആര്‍ ആര്‍ എഫ്, എം സി എഫ്, തുമ്പൂര്‍മൂഴി യൂണിറ്റ് എന്നിവ സ്ഥാപിച്ച് കൃത്യമായി പരിപാലിച്ചു വരുന്നു. പ്രത്യേകമായി നഗരസഭയ്ക്ക് മാസ്റ്റര്‍ പ്ലാന്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞത് വളരെ നേട്ടമായി. കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ കൃത്യമായി വിനിയോഗിക്കാന്‍ കഴിഞ്ഞത്, അര്‍ബര്‍ അഗ്ലോമറേഷന്‍ ഫണ്ട് വിനിയോഗം, സ്മാര്‍ട്ട് സിറ്റി തുടങ്ങി വിവിധ മേഖലകളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ച്ചയായി മൂന്നാം തവണയും സ്വരാജ് ട്രോഫി പുരസ്കാരം തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിക്കുന്നത്. ഇതോടൊപ്പം ലൈഫ് മിഷന്‍ അവാര്‍ഡ് 2023-24 കോര്‍പ്പറേഷനുകളില്‍ തിരുവനന്തപുരം നഗരസഭ ഒന്നാമതെത്തി.
2024 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ 10096 ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി ഭൂമി ആര്‍ജ്ജിച്ച് ജനറല്‍ വിഭാഗത്തില്‍ 53.91 ഏക്കര്‍ ഭൂമിയും എസ്.സി വിഭാഗത്തില്‍ 54.19 ഏക്കര്‍ ഭൂമിയും രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. അതിദരിദ്രരുടെ പട്ടികയില്‍ നിന്ന് 20 പേര്‍ക്ക് വീട് ലഭ്യമാക്കി. 39 പേര്‍ക്ക് ഭൂമിയും വീടും ലഭ്യമാക്കി. ഇത്തരം മികച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് അവാര്‍ഡ് ലഭ്യമായത്.
ഈ പുരസ്കാരങ്ങള്‍ നഗരജനതയ്ക്ക് സമര്‍പ്പിക്കുന്നുവെന്നും നഗരസഭയുടെ ഉത്തരവാദിത്വം കൂടുകയാണെന്നും ആ ഉത്തരവാദിത്വം നിറവേറ്റുമെന്ന് ഈ അവസരത്തിൽ ഉറപ്പ് നൽകുന്നുവെന്നും മേയര്‍ അഭിപ്രായപ്പെട്ടു. സ്വരാജ് ട്രോഫി പുരസ്‌കാര വിജയത്തിന് വേണ്ടി പ്രയത്നിച്ച ഡെപ്യൂട്ടി മേയർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാർ/ചെയർപേഴ്സൻമാർ, കൗൺസിലർമാർ, സെക്രട്ടറി, മറ്റ് ജീവനക്കാർ തുടങ്ങി എല്ലാപേർക്കും മേയര്‍ നന്ദി അറിയിച്ചു.