ന്യൂഡൽഹി: ബോളിവുഡ് നടിയും സാമൂഹിക പ്രവർത്തകയുമായ ഷബാന ആസ്മിക്ക് പന്നിപ്പനി (സ്വൈൻ ഫ്ലൂ) സ്ഥിരീകരിച്ചു. 102 ഡിഗ്രി പനിയെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന എഴുപത്തഞ്ചുകാരിയായ താരത്തിന് ഡോക്ടർമാർ അഞ്ച് ദിവസത്തെ പൂർണ്ണ വിശ്രമവും കർശനമായ ഐസൊലേഷനും നിർദേശിച്ചിട്ടുണ്ട്.
ഡൽഹിയിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ സജീവമായി പങ്കെടുത്ത ശേഷമാണ് താരം മുംബൈയിലേക്ക് മടങ്ങിയത്. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ‘ചലോ സൻസദ്’ മാർർച്ചിലും ജന്തർ മന്ദറിലെ സമരത്തിലും ഷബാന ആസ്മി പങ്കെടുത്തിരുന്നു.
ഡൽഹിയിലെ സമരത്തിനിടെ പൊലീസിന്റെ കണ്ണീർവാതക പ്രയോഗം മൂലം തനിക്ക് ആസ്തമയുടെ ബുദ്ധിമുട്ടുകൾ വർധിച്ചതായി നടി വ്യക്തമാക്കിയിരുന്നു. ഇൻഹേലർ ഉപയോഗിച്ച് ആരോഗ്യം വീണ്ടെടുത്ത ശേഷമാണ് ലാത്തിച്ചാർജിന് ഇരയായ വിദ്യാർഥികളെ കാണാൻ താരം എത്തിയത്. രോഗബാധയെത്തുടർന്ന് വെള്ളിയാഴ്ച മുംബൈ ശിവാജി പാർക്കിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ പിന്നീട് അവർക്ക് സാധിച്ചില്ല.





























