വാഷിങ്ടൺ : അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടൺ ഡി സി യുടെ മേയർ സ്ഥാനത്തേക്കുള്ള പ്രൈമറി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തമിഴ്നാട് സ്വദേശിനി റിനി സമ്പത്ത്. ‘പുതിയൊരു ഡി സി’ എന്ന മുദ്രാവാക്യവുമായി ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നാണ് മുപ്പത്തിയൊന്നുകാരിയായ റിനി ജനവിധി തേടുന്നത്. വാഷിങ്ടൺ ഡി സിയിൽ ജനവിധി നേടുന്ന ആദ്യ ദക്ഷിണേഷ്യൻ വനിത എന്ന ചരിത്രത്തിനൊപ്പമാണ് തുടക്കം. തമിഴ്‌നാട്ടിലെ തേനിയിൽ ജനിച്ച റിനി സമ്പത്ത് തന്റെ ഏഴാം വയസ്സിലാണ് മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ഡി സി യിലെ സ്ഥിരതാമസക്കാരിയാണ്. ഗവൺമെന്റ് കോൺട്രാക്റ്ററായി സേവനമനുഷ്ഠിക്കുന്നു.
പരമ്പരാഗത രാഷ്ട്രീയ പ്രവര്‍ത്തന പരിചയമുള്ള നേതാവ് എന്നതിന് പകരം നഗരത്തിലെ പ്രശ്നങ്ങൾ നേരിട്ടറിയുന്ന ഒരു ‘ഔട്ട്‌സൈഡർ’ എന്ന നിലയിലാണ് അവർ സ്വയം പരിചയപ്പെടുത്തുന്നത്. തന്റെ സ്ഥാനാര്‍ത്ഥിത്വത്തിൽ ഒരു പ്രത്യേക താൽപ്പര്യ ഗ്രൂപ്പുകളുടെയും പിന്തുണയില്ലെന്നും, സാധാരണക്കാരായ ജനങ്ങൾക്കൊപ്പമാണ് താനെന്നും പ്രഖ്യാപിച്ചാണ് പ്രചാരണ രംഗത്തെ തുടക്കം. വാഷിങ്ടൺ ഡി സി യുടെ രാഷ്ട്രീയ ചരിത്രത്തിൽ ഡെമോക്രാറ്റിക് പാർട്ടിയാണ് എക്കാലത്തും വലിയ സ്വാധീന ശക്തിയായിരുന്നത്. 1975-ന് ശേഷം ഒരു റിപ്പബ്ലിക്കൻ മേയർ പോലും ഇവിടെ വിജയിച്ചിട്ടില്ല. സാധ്യതകൾ ഉറപ്പിച്ചാണ് റിനിയുടെ മുന്നേറ്റം. നിലവിൽ ഒരു മേയറും 13 അംഗങ്ങളുള്ള കൗൺസിലുമാണ് നഗരഭരണം നിയന്ത്രിക്കുന്നത്.
നദീം ആദം ഖാൻ എന്ന ഇന്ത്യൻ വംശജനും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ട്. പ്രധാന രാഷ്ട്രീയ ഗ്രൂപ്പുകളുടെ ഭാഗമല്ലാതെ, ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു എന്നതാണ് നദീം ആദം ഖാന്റെ പ്രത്യേകത. ജൂൺ 16 നാണ് പ്രൈമറി തെരഞ്ഞെടുപ്പ്. പൊതു തിരഞ്ഞെടുപ്പ് നവംബർ മൂന്നിനും നടക്കും. ഇതോടെ മേയര്‍ ആരെന്ന് വ്യക്തമാവും.






























