കൊച്ചി: തമിഴ്‌നാട് സർക്കാറിന്റെ ബസുകൾ കേരളത്തിൽ ടോൾ നൽകാൻ ബാധ്യസ്ഥരെന്ന് ഹൈക്കോടതി. ദേശീയ പാതയിൽ നിർമിച്ച പാലത്തിൽ കേന്ദ്ര സർക്കാറിന്റെ വാഹനങ്ങൾക്കും കെ.എസ്.ആർ.ടി.സിയടക്കമുള്ള കേരള സർക്കാർ വാഹനങ്ങൾക്കുമാണ് ടോൾ ഇളവുള്ളതെന്ന ദേശീയപാത അധികൃതരുടെ വിശദീകരണമടക്കം പരിഗണിച്ചാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്‍റെ ഉത്തരവ്. തിരുവനന്തപുരത്ത് ദേശീയപാത 47ൽ അമരവിളയിൽ നിർമിച്ച പാലത്തിൽ തമിഴ്‌നാട് സർക്കാർ ബസുകളിൽനിന്ന് ടോൾ പിരിക്കുന്നതിനെതിരെ തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ നാഗർകോവിൽ റീജനൽ മാനേജിങ് ഡയറക്ടർ നൽകിയ ഹരജി തള്ളിയാണ് ഉത്തരവ്. 2013-14 വർഷത്തെ ടോൾ പിരിവിനെതിരെ 2013ൽ നൽകിയ ഹരജിയിലാണ് വിധിയുണ്ടായത്.
രണ്ട് സംസ്ഥാനങ്ങൾ തമ്മിലെ കരാറിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് ബസുകൾ കേരളത്തിലേക്ക് സർവിസ് നടത്തുന്നതെന്നും കെ.എസ്.ആർ.ടി.സിക്ക് ഇവിടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ തമിഴ്‌നാട് സർക്കാറിന്റെ ബസുകൾക്കു ലഭിക്കണമെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, ദേശീയ പാതയിൽ നിർമിച്ച പാലത്തിൽ കേന്ദ്ര സർക്കാറിന്റെ വാഹനങ്ങൾക്കും കെ.എസ്.ആർ.ടി.സിയടക്കമുള്ള കേരള സർക്കാർ വാഹനങ്ങൾക്കുമാണ് ടോൾ ഇളവു അനുവദിച്ചിട്ടുള്ളതെന്ന് ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ വ്യക്തമാക്കി. തുടർന്നാണ് തമിഴ്‌നാട് ബസുകൾ ടോൾ നൽകണമെന്ന് കോടതി വ്യക്തമാക്കിയത്.