ചെന്നൈ : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സാമൂഹിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തമിഴ്നാട് സംസ്ഥാന സർക്കാർ തീരുമാനിച്ചു. രാത്രികാല കർഫ്യൂ ജനുവരി 31 വരെ നീട്ടി. ഞായറാഴ്ചകളിൽ സമ്പൂർണ ലോക് ഡൗൺ തുടരും. ഈ മാസം 14 മുതൽ 18 വരെ ആരാധനാലയങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. കടകളിൽ എയർകണ്ടീഷണർ ഉപയോഗിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി.
പൊങ്കൽ ഉത്സവകാലത്ത് യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാൻ ബസുകളിൽ 75 ശതമാനം പേർക്ക് യാത്രചെയ്യാം. ഇതിനിടെ തമിഴ്നാട് സർക്കാർ ജല്ലിക്കട്ടിന് അനുമതി നൽകി. പരമാവധി 300 പേർക്ക് മാത്രം പങ്കെടുക്കാനാണ് അനുമതി. 2 ഡോസ് വാക്സീനും സ്വീകരിച്ചവരെ മാത്രമേ പങ്കെടുക്കാൻ അനുവദിക്കൂ. 13,990 പേർക്ക് കൂടി തമിഴ്നാട്ടിൽ പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ മാത്രം 6190 പേർക്ക് രോഗം കണ്ടെത്തി. 11 മരണം കൂടി റിപ്പോർട്ട് ചെയ്തു. 17.4 % ആണ് ചെന്നൈയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 8.7 % ആണ് സംസ്ഥാനത്തെ ടിപിആർ.